ത്രില്ലർ സിനിമകൾക്ക് ഒരു ഫോർമാറ്റുണ്ടെന്നും അതിനെ വേറെയൊരു രീതിയിൽ ട്രാൻസ്ലേറ്റ് ചെയ്ത് പറയുവാനാണ് ജോൺ ലൂഥറിൽ ശ്രമിച്ചതെന്നും സംവിധായകൻ അഭിജിത് ജോസഫ് ദ ക്യു ഷോ ടൈമിൽ പറഞ്ഞു. ഓരോ തവണയും പ്രേക്ഷകരുടെ പൾസ് കുറയുമ്പോൾ അവരെ സിനിമയിലേക്ക് തിരിച്ചു കൊണ്ട് വരാൻ തിരക്കഥയുടെ ഗ്രാഫിൽ ശ്രദ്ധിച്ചിരുന്നുവെന്നും അഭിജിത് ജോസഫ് പറഞ്ഞു.
അഭിജിത് ജോസഫിന്റെ വാക്കുകൾ
ജോൺ ലൂഥറിന്റ എഴുത്തിന്റെ സമയത്ത് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. സിനിമയ്‌ക്കൊരു ഗ്രാഫ് വേണമല്ലോ? അതായത് ആളുകളുടെ പൾസ് എവിടെ കുറയുന്നോ അവിടെ നമ്മൾ വീണ്ടും ആളുകളെ സിനിമയിലേക്ക് തിരിച്ച് കൊണ്ട് വരണമല്ലോ. അങ്ങനെയൊരു ഗ്രാഫ് തിരക്കഥയിൽ വെച്ചിട്ടുണ്ടായിരുന്നു. ആ ഒരു ലെവലിലാണ് നമ്മുടെ റൈറ്റിങ്ങും പോയിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയാണ് ആ സബ്ജക്റ്റ് പൂർത്തിയാക്കാൻ പറ്റിയത്.
ത്രില്ലറെന്ന് പറയുമ്പോൾ എന്തായാലും ഒരു അന്വേഷണം, ഒരു വില്ലൻ, ആ വില്ലനൊരു ഫ്ലാഷ്ബാക്ക്. അങ്ങനെയേ നമുക്ക് പറയാൻ പറ്റു. അതിനെ നമ്മൾ വേറെയൊരു രീതിയിൽ ട്രാൻസ്ലേറ്റ് ചെയ്ത് പറയുന്നുവെന്ന് മാത്രം.