'ദ കേരള സ്റ്റോറി' ഇനി തമിഴ്‌നാട്ടില്‍ ഇല്ല, പ്രദര്‍ശനം അവസാനിപ്പിച്ച് മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍

'ദ കേരള സ്റ്റോറി' ഇനി തമിഴ്‌നാട്ടില്‍ ഇല്ല, പ്രദര്‍ശനം അവസാനിപ്പിച്ച് മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍

കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഐഎസ്‌ഐഎസിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചരണവുമായെത്തിയ വിവാദ ചിത്രം കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ് നാട്ടിലെ മള്‍ട്ടിപ്ലെകസ് തിയേറ്ററുകള്‍. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസമാധാന നിലയും ചിത്രത്തിന്റെ മോശം പ്രകടനവും ചൂണ്ടിക്കാട്ടിയാണ് കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തി വച്ചത്.

വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ചില മള്‍ട്ടിപ്ലെക്സുകളിലും സിംഗിള്‍ സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. സിംഗിള്‍ സ്‌ക്രീനുകള്‍ പ്രദര്‍ശനത്തില്‍ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്ന സാഹചര്യത്തില്‍, ഇതോട് കൂടി തമിഴ് നാട്ടില്‍ ഇനി കേരള സ്റ്റോറിക്ക് പ്രദര്‍ശനം ഉണ്ടാകില്ല.

ദ കേരള സ്റ്റോറി റിലീസ് ചെയ്യുന്നതിനെതിരെ തമിഴ് നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടി (എന്‍ടികെ) ശനിയാഴ്ച ചെന്നെയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നമ്മള്‍ തമിഴര്‍ പാര്‍ട്ടിയുടെ കൊടി പിടിച്ച് പ്രവര്‍ത്തകര്‍ സിനിമ നിരോധിക്കണമെന്ന് മുദ്രാവാക്യം വിളിക്കുകയും സിനിമ കാണരുതെന്ന് പാര്‍ട്ടിയുടെ സംഘാടകനും നടനും സംവിധായകനുമായ സീമാന്‍ തിയേറ്ററുടമകളോട് അഭ്യര്‍ത്ഥിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നില്‍ വലിയ പൊലിസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് പല സെന്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുകയും പ്രകടനങ്ങളില്‍ പങ്കെടുത്ത വിവിധ സംഘടനകളില്‍ പെട്ട നൂറിലധികം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in