മൂന്ന് തവണ ദേശിയ അവാർഡ് നേടിയ വിഖ്യാത ഹിന്ദി നടി സുരേഖ സിക്രി അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 2020 ൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1978 ൽ കിസ്സ കുർസി കാ എന്ന ചിത്രത്തിലൂടെയാണ് സുരേഖ സിക്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. ബാലിക വധുയെന്ന സീരിയലിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയുഷ്മാൻ ഖുറാന അഭിനയിച്ച ബദായ് ഹോയിലെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കരിയറിലെ ഒരു തിരിച്ചു വരവായിരുന്നു ബദായ് ഹോയിലെ ദുർഗ്ഗ ദേവി കൗശിക് എന്ന മുത്തശ്ശി കഥാപാത്രം. സോയ അക്തർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ഗോസ്റ്റ് സ്റ്റോറീസാണ് സുരേഖ സിക്രിയുടെ അവസാന ചിത്രം.
കുളിമുറിയിൽ വീണ് തല ഇടിച്ചതിനെ തുടർന്നാണ് സുരേഖയ്ക്ക് മസ്തിഷ്കാഘാതം സംഭവിച്ചത്. നേരത്തെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും കുടുംബവും സഹപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും സാമ്പത്തിക സഹായം നൽകുന്നതായി സുരേഖയുടെ മാനേജർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.