'പിണറായി വിജയൻ കേരള സ്റ്റോറി കണ്ടിട്ടില്ലെന്ന് തോന്നുന്നു'; വിമർശനങ്ങളോട് സംവിധായകൻ സുദീപ്തോ സെൻ

'പിണറായി വിജയൻ കേരള സ്റ്റോറി കണ്ടിട്ടില്ലെന്ന് തോന്നുന്നു'; വിമർശനങ്ങളോട് സംവിധായകൻ സുദീപ്തോ സെൻ
Published on

'ദ കേരള സ്റ്റോറിക്ക്' മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. 'ഇന്ത്യന്‍ സിനിമയുടെ പാരമ്പര്യത്തിന് അപമാനം' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഇപ്പോഴിതാ പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെന്‍.

വളരെ മുതിർന്നതും അനുഭവസമ്പന്നനുമായ രാഷ്ട്രീയ നേതാവായ പിണറായി വിജയൻ തൻ്റെ സിനിമ കണ്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് സുദീപ്തോ സെൻ പറഞ്ഞു. അദ്ദേഹം തൻ്റെ സിനിമ കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊരു അഭിപ്രായം പറയുമായിരുന്നില്ല എന്നും സുദീപ്തോ സെൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരന്‍ ഡല്‍ഹിയില്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തി, കേരളത്തില്‍ പിഎഫ്‌ഐയും എസ്ജിപിഐയും വളരെ സജീവമാണെന്നും അവര്‍ താമസിയാതെ കേരളത്തെ ഒരു ഐസ് സംസ്ഥാനമാക്കി മാറ്റിയേക്കാമെന്നും പറഞ്ഞു. കേരളത്തില്‍ ഇതിന് തിരിച്ചടിയുണ്ടായി. അന്ന് ഈ അഭിപ്രായത്തെ ആദ്യം പ്രതിരോധിച്ചത് ആരായിരുന്നു? അന്ന് കേരള മുഖ്യമന്ത്രിയല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. ഇന്ന് അദ്ദേഹം പറയുന്നതും അന്ന് അദ്ദേഹം പറഞ്ഞതും തികച്ചും വ്യത്യസ്തമാണ്", സുദീപ്‌തോ സെന്‍ പറഞ്ഞു.

'ഈ ചിത്രത്തിനായി ഞങ്ങള്‍ 12 വര്‍ഷത്തെ ഗവേഷണം നടത്തിയിട്ടുണ്ട്. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഞാന്‍ സഞ്ചരിച്ചു. അവിടെ 500 പെണ്‍കുട്ടികളെ കണ്ടു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാന്‍ രണ്ട് മാസമെടുത്തപ്പോള്‍ ഞാന്‍ ചിത്രത്തിലെ ഓരോ സംഭാഷണത്തിനും തെളിവ് നല്‍കി. എൻ്റെ സിനിമയിലെ ഓരോ സംഭാഷണത്തിലും ദൃശ്യത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. ഇൻസ്റ്റഗ്രാമിലോ ട്വിറ്ററിലോ ഒരു കമന്റിട്ടതുകൊണ്ട് ആർക്കും എന്നെ വിലയില്ലാതാക്കാൻ കഴിയില്ല,' സുദീപ്‌തോ സെന്‍ പറഞ്ഞു.

പിണറായി വിജയൻ ഈ സിനിമ കാണണമെന്നും തനിക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് തന്റെ അഭ്യർത്ഥന എന്ന് സുദീപ്തോ സെൻ പറഞ്ഞു. സിനിമയിലെ ഒരു വരിയോ വാചകമോ തെറ്റായി തോന്നിയാൽ, അത് തന്നോട് പറയണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു.

logo
The Cue
www.thecue.in