'വിലക്ക് മുന്നോട്ട് പോകട്ടെ'; മയക്കുമരുന്ന് ഉപയോഗത്തിൽ പരാതി ലഭിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.

'വിലക്ക് മുന്നോട്ട് പോകട്ടെ'; മയക്കുമരുന്ന് ഉപയോഗത്തിൽ  പരാതി ലഭിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.

അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ നിഗത്തിനും എതിരെയുള്ള സംഘടന വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമ മേഖലയിലുള്ളവരുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്നും, വനിതാ സിനിമ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും സജി ചെറിയാന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന സിനിമ സംഘടനകളുടെ വാര്‍ത്ത സമ്മേളനത്തില്‍ സംഘടനകളുന്നയിച്ച സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം ഗവണ്മെന്റ് ഉള്‍ക്കൊള്ളേണ്ടതും പരിശോധിക്കേണ്ടതുമായ വലിയ പ്രശ്‌നമായിട്ടാണ് കാണുന്നത്. ഒപ്പം വനിതാ സിനിമ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിഷയത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സുരക്ഷിത ബോധത്തോടു കൂടി സിനിമ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തുല്യമായ പരിഗണന കിട്ടണമെന്നും ഇതിനായി എല്ലാ സിനിമ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി വിശദമായ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ ഗവണ്മെന്റ് സിനിമ വ്യവസായത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അഭിനേതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതില്‍ ആരും എതിരല്ലെന്നും സജി ചെറിയാന്‍ പറയുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി പരിശോധിക്കാന്‍ കഴിയില്ല. അതിന് അവര്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അത് അനുസരിച്ചാണ് സിനിമാമേഖല പ്രവര്‍ത്തിക്കുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in