
അങ്കമാലി ഡയറീസിന്റെ സമയത്ത് തനിക്ക് തെണ്ടയിൽ അസുഖം പിടിപെട്ട് പാട്ട് കുറച്ച് കാലത്തേക്ക് നിർത്തിയിരിക്കുന്ന സമയമായിരുന്നുവെന്നും ദോ നൈന സംഭവിച്ചതിന് പിന്നിൽ മറ്റൊരു വലിയ കഥയുണ്ടെന്നും ഗായകൻ ശ്രീകുമാർ വാക്കിയിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ശ്രീകുമാർ വാക്കിയിലിന്റെ വാക്കുകൾ
ഒട്ടുമിക്ക എൽ.ജെ.പി സിനിമകളിലും എന്റെ ശബ്ദമുണ്ട്. അത് എന്തുകൊണ്ട് എന്ന് എനിക്കല്ല, അദ്ദേഹത്തിനാണ് പറയാൻ സാധിക്കുക. ലിജോയുമായി വളരെ കുറച്ച് കോൺവർസേഷൻസ് മാത്രമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. ലിജോ സിനിമകളിൽ പ്രശാന്ത് പിള്ളയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഞാൻ കുറച്ച് കാലം പ്രശാന്തിനെ അസിസ്റ്റ് ചെയ്തിരുന്നു. അപ്പോൾ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. അതല്ലാതെ, എന്തെങ്കിലും കാര്യത്തിനായി ബാംഗ്ലൂർ വരുമ്പോഴൊക്കെ കാണാറുണ്ട്. അതല്ലാതെ, കൂടുതൽ സംസാരമൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല.
അങ്കമാലിയിലെ ദോ നൈന എന്ന പാട്ടിന്റെ സമയത്ത് എന്റെ ശബ്ദത്തിന് ഒരു വലിയ പ്രശ്നം പറ്റിയിരിക്കുകയായിരുന്നു. ആ ആരോഗ്യ പ്രശ്നം കാരണം പാടുന്നതിൽ നിന്നും ഞാനൊരു ബ്രേക്ക് എടുത്തു. ഡോക്ടർമാരും എന്നോട് ഇതേ കാര്യം പറഞ്ഞു, റെസ്റ്റ് എടുക്കണമെന്ന്. ആ സമയത്താണ് പ്രശാന്ത് പിള്ള അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാൻ വേണ്ടി എന്നെ വിളിക്കുന്നത്. എന്തോ റെക്കോർഡ് ചെയ്യാൻ വേണ്ടി നാട്ടിലേക്ക് വന്നപ്പോൾ പ്രശാന്ത് ഈ പാട്ടിന്റെ ട്യൂൺ ഇടുന്നു, ഞങ്ങൾ അത് ജാം ചെയ്യുന്നു. ആ സമയത്ത് അങ്കമാലിയിൽ അത്തരമൊരു റൊമാന്റിക് ട്രാക്ക് തന്നെ ഇല്ലായിരുന്നു.
പിന്നൊരു ദിവസം പ്രശാന്ത് വിളിച്ച് ആ പാട്ടൊന്ന് മൂളി അയക്കാമോ എന്ന് ചോദിക്കുന്നു. ഞാൻ ചുമ്മാ ജിബിറിഷിൽ അത് റെക്കോർഡ് ചെയ്ത് അയച്ചു. പക്ഷെ അത് ലിജോയ്ക്ക് ഭയങ്കര ഇഷ്ടമായി. അതാണ് അങ്കമാലി ഡയറീസിന്റെ ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത്. ആ ദോ നൈനയിൽ വരികളില്ല, ജിബറിഷ് മാത്രമാണുള്ളത്.