ഗോട്ട് എന്ന ചിത്രത്തിലെ വിജയ് തോക്ക് കൈമാറുന്ന സീനിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ശിവകാർത്തികേയൻ. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ഗോട്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ ''തുപ്പാക്കി പുടിങ്ക ശിവ '' എന്നു പറഞ്ഞ് വിജയ് ശിവകാർത്തികേയന്റെ കഥാപാത്രത്തിന് തോക്ക് കൈമാറുന്നത് സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ്യുടെ അധികാര കൈമാറ്റമായാണ് ആരാധകർ വിലയിരുത്തിയത്. എന്നാൽ അത്തരം ഒരു വ്യഖ്യാനം ഈ സീനിന് ഉണ്ടെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ അതിന് താൻ സമ്മതിക്കുമായിരുന്നില്ലെന്നും ശിവകാർത്തികേയൻ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ശിവകാർത്തികേയൻ പറഞ്ഞത്:
വിജയ് സാറിന് എന്നോടുള്ള സ്നേഹം മാത്രമാണ് ആ സീൻ. അത് മാത്രമേ ആ സീനിൽ നിന്ന് എനിക്ക് എടുക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ അടുത്ത നിമിഷം മുതൽ അദ്ദേഹം എന്താണോ ചെയ്തു കൊണ്ടിരുന്നത് അത് ഞാൻ ചെയ്യും എന്നയിരുന്നില്ല അതിന്റെ അർത്ഥം. അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത്, അടുത്തതായി അദ്ദേഹം എന്താണ് ചെയ്യുന്നത് എന്നതെല്ലാം അദ്ദേഹത്തിന്റേത് തന്നെയാണ്. എത്രയും പെട്ടെന്ന് അതെല്ലാം ഏറ്റെടുത്ത് എനിക്ക് ചെയ്യാൻ സാധിക്കും എന്നെനിക്ക് പറയാൻ പറ്റില്ല. നിങ്ങൾ ആ സീൻ മാത്രം എടുത്തു കാണുകയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം അദ്ദേഹം എനിക്ക് ആ സ്ഥാനം കൈമാറുകയാണ് എന്ന്. പക്ഷേ ഞാൻ അതിനെ അങ്ങനെയല്ല കാണുന്നത്. ആ സീൻ ചെയ്യുന്നതിന് മുമ്പ് ഞാൻ അത് മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യരുതെന്ന് ഞാൻ പറയുമായിരുന്നു. അതൊരു തമാശ നിറഞ്ഞ സീൻ ആയിരുന്നു. ആ സീനിന് അങ്ങനെയൊരു അർത്ഥം ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഞാൻ അതിനെ അങ്ങനെ കാണുന്നില്ല. ഞാൻ ചിന്തിച്ചത് വിജയ് സാർ അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം പങ്കുവയ്ക്കുന്നു എന്നു മാത്രമാണ്. ഞാൻ ഇത്ര വർഷം എന്താണോ ചെയ്തത് അതിനെ അദ്ദേഹം അഭിനന്ദിക്കുന്നു എന്ന തരത്തിലാണ് ഞാൻ അതിനെ കണ്ടത്. എല്ലാവരും അഭിനന്ദിക്കുന്ന തരത്തിൽ കുറച്ചു കൂടി പരിശ്രമിച്ച് മികച്ച സിനിമകൾ ചെയ്യണം എന്നാണ് എനിക്ക്. എന്റെ സിനിമകൾ മികച്ച കളക്ഷൻ ഉണ്ടാക്കണം, എന്റെ നിർമാതാക്കൾക്ക് അതിൽ നിന്നും ലാഭം ഉണ്ടാകണം. അത് മാത്രമാണ് ആ സീനിൽ നിന്നും ഞാൻ കണ്ടെത്തിയത്. മറ്റൊന്നുമില്ല അതിൽ. അദ്ദേഹം പ്രയത്നിച്ച് നേടിയതാണ് അദ്ദേഹത്തിനുള്ളതെല്ലാം. 32 വർഷത്തെ അദ്ദേഹത്തിന്റെ കഠിന പരിശ്രമം ആണത്. അഭിനന്ദനവും, അപമാനവും, കഷ്ടപ്പാടും, ഉയർച്ചയും, താഴ്ച്ചയും എല്ലാം സഹിച്ച് അദ്ദേഹം സ്വയം കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ കരിയർ. എനിക്കുള്ളത് ഞാനാണ് കെട്ടിപ്പടുക്കേണ്ടത്.