'നല്ലൊരു സിനിമ കാണാനും പ്രശംസിക്കാനുമുള്ള ജനങ്ങളുടെ അവസരം നഷ്ടമായി' ; പ്രതിഷേധങ്ങളോട് പ്രതികരിച്ച് സിദ്ധാർഥ്

'നല്ലൊരു സിനിമ കാണാനും പ്രശംസിക്കാനുമുള്ള ജനങ്ങളുടെ അവസരം നഷ്ടമായി' ; പ്രതിഷേധങ്ങളോട് പ്രതികരിച്ച് സിദ്ധാർഥ്

കർണാടകയിൽ സിനിമ പ്രൊമോഷനെത്തിയപ്പോൾ പ്രതിഷേധക്കാർ ഇറക്കിവിട്ടതിനോട് പ്രതികരിച്ച് നടൻ സിദ്ധാർഥ്. കാവേരി ജല തര്‍ക്കം കാരണം തന്റെ സിനിമയായ ചിറ്റായുമായി ബന്ധപ്പെട്ട പരിപാടി റദ്ദാക്കിയതില്‍ നിരാശയുണ്ടെന്നും സിനിമക്ക് തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാവേരി ജല തര്‍ക്കവുമായി യാതൊരു ബന്ധമില്ല എന്നിട്ടും വിവാദങ്ങങ്ങള്‍ നഷ്ടങ്ങളുണ്ടാക്കിയെന്നും സിദ്ധാർഥ്. നല്ലൊരു സിനിമ കാണാനും പ്രശംസിക്കാനുമുള്ള ജനങ്ങളുടെ അവസരമാണ് നഷ്ടമായതെന്നും സിദ്ധാർഥ് ഇൻസ്റ്റാഗ്രാം ലൈവിലൂടെ പറഞ്ഞു.

ഒരു നിര്‍മാതാവെന്ന നിലയില്‍ സിനിമയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാന്‍ പ്രത്യേക സ്ക്രീനിങ്ങിന് പദ്ധതിയിട്ടിരുന്നു. ചെന്നൈയിലും കൊച്ചിയിലും നടന്നത് പോലെ 2000 വിദ്യാര്‍ത്ഥികള്‍ക്കും കൂടാതെ കന്നഡ സിനിമാ താരങ്ങള്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ ബന്ദ് കാരണം എല്ലാ പദ്ധതികളും റദ്ദാക്കേണ്ടി വന്നു. വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ സിനിമ കാണിക്കാനായിരുന്നു തീരുമാനമെന്നും എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥ് നായകനായ ചിറ്റായുടെ കന്നഡ മൊഴിമാറ്റ പതിപ്പായ ചിക്കുവിന്റെ പ്രചാരണ പരിപാടിക്ക് മാധ്യമങ്ങളുമായി സംവദിക്കവെ പ്രതിഷേധക്കാർ വാർത്താസമ്മേളനം നിർത്തണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് സിദ്ധാർത്ഥ് വാർത്താസമ്മേളനം പാതിയിൽ നിർത്തി മടങ്ങിപ്പോവുകയുമായിരുന്നു.

തുടർന്ന് കന്നഡ നടനായ ശിവരാജ് കുമാർ സിദ്ധാർഥിനോട് മാപ്പ് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. തന്റെ നാട്ടിൽ വെച്ച് സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ഖേദമുണ്ടെന്നും ഇങ്ങനെയൊരു തെറ്റ് ഇനിയാവർത്തിക്കില്ല, കന്നട സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥിനോട് മാപ്പുപറയുന്നുവെന്നും ശിവരാജ് കുമാർ പറഞ്ഞു. കർണാടകയിലെ ജനങ്ങൾ വളരെ നല്ലവരാണ്, എല്ലാ ഭാഷകളെയും എല്ലാ ഭാഷകളിലെ സിനിമകളെയും സ്നേഹിക്കുന്നവരാണെന്നും ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.‌

Related Stories

No stories found.
logo
The Cue
www.thecue.in