'ദുരനുഭവം നേരിടേണ്ടി വന്നതിൽ ഖേദമുണ്ട്, ഇങ്ങനെയൊരു തെറ്റ് ഇനിയാവർത്തിക്കില്ല' ; സിദ്ധാർഥിനോട് മാപ്പ് പറഞ്ഞ് ശിവരാജ് കുമാർ

'ദുരനുഭവം നേരിടേണ്ടി വന്നതിൽ ഖേദമുണ്ട്, ഇങ്ങനെയൊരു തെറ്റ് ഇനിയാവർത്തിക്കില്ല' ; സിദ്ധാർഥിനോട് മാപ്പ് പറഞ്ഞ് ശിവരാജ് കുമാർ

കർണാടകയിൽ സിനിമ പ്രൊമോഷനെത്തിയ നടൻ സിദ്ധാർത്ഥിനെ പ്രതിഷേധക്കാർ ഇറക്കിവിട്ടതിനെ തുടർന്ന് താരത്തിനോട് മാപ്പ് പറഞ്ഞ് കന്നഡ നടൻ ശിവരാജ്‌കുമാർ. തന്റെ നാട്ടിൽ വെച്ച് സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ഖേദമുണ്ടെന്നും ഇങ്ങനെയൊരു തെറ്റ് ഇനിയാവർത്തിക്കില്ല, കന്നട സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥിനോട് മാപ്പുപറയുന്നുവെന്നും ശിവരാജ് കുമാർ പറഞ്ഞു. കർണാടകയിലെ ജനങ്ങൾ വളരെ നല്ലവരാണ്, എല്ലാ ഭാഷകളെയും എല്ലാ ഭാഷകളിലെ സിനിമകളെയും സ്നേഹിക്കുന്നവരാണെന്നും ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.‌

തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് കന്നട കർഷക സംഘടനകൾ നടത്തിവരുന്നത്. ഇതേ തുടർന്നായിരുന്നു സിദ്ധാർഥിനെതിരെ നടന്ന പ്രതിഷേധം. സിദ്ധാർത്ഥ് നായകനായ ചിറ്റായുടെ കന്നഡ മൊഴിമാറ്റ പതിപ്പായ ചിക്കുവിന്റെ പ്രചാരണ പരിപാടിക്ക് ബെംഗളുരുവിനടുത്തുള്ള മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ എത്തിയതായിരുന്നു താരം. മാധ്യമങ്ങളുമായി സംവദിക്കവെ പ്രതിഷേധക്കാർ വാർത്താസമ്മേളനം നിർത്തണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് സിദ്ധാർത്ഥ് വാർത്താസമ്മേളനം പാതിയിൽ നിർത്തി മടങ്ങിപ്പോവുകയുമായിരുന്നു.

'പന്നൈയാറും പദ്മിനിയും', 'സേതുപതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സിദ്ധാർഥ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചിറ്റാ. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെ മുന്നോട്ടുപോകുന്ന കഥയാണ് ചിറ്റാ. ഇളയച്ഛന്റയും കൂട്ടിയുടെയും ഊഷ്മളമായ ബന്ധവും പിന്നീടുണ്ടാകുന്ന കുട്ടിയുടെ തിരോധാനവും അതിനെ തുടർന്നുണ്ടാകുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in