
സംവിധായകരും നടന്മാരും പ്രൊഡക്ഷനിലേക്ക് തിരിയുന്നത് സിനിമയെ വളർത്തുകയല്ല, മറിച്ച് ചുരുക്കുകയാണ് ചെയ്യുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. സ്വതന്ത്ര നിർമ്മാതാക്കൾ ഉണ്ടായാൽ മാത്രമേ ഇൻഡസ്ട്രി വളരുകയുള്ളൂ. നടന്മാർ ഒരിക്കലും സിനിമ പ്രൊഡക്ഷനുമായി ഒരുപാട് ബന്ധപ്പെടാൻ പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ ഭാവന നിയന്ത്രിതമാകുമെന്നും ക്യു സ്റ്റുഡിയോയോട് ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ
ടെക്നീഷ്യന്മാരും നടന്മാരും ഒരിക്കലും പ്രൊഡ്യൂസേഴ്സ് ആവരുത് എന്ന ചിന്താഗതിക്കാരനാണ് ഞാൻ. അത് ഒരിക്കലും ഒരു ഇൻഡസ്ട്രിയെയും വളർത്തില്ല, ചുരുക്കുകയേയുള്ളൂ. എപ്പോഴും ഇൻഡിപെൻഡന്റ് പ്രൊഡ്യൂസർമാരാണ് സിനിമയ്ക്ക് ആവശ്യം. എന്നാൽ മാത്രമേ വ്യത്യസ്തങ്ങളായ സിനിമകൾ സംഭവിക്കുകയുള്ളൂ. സിനിമ പ്രൊഡക്ഷൻ ഒരിക്കലും ഈ നടന്മാരുമായി ഒരുപാട് കണക്ടഡാകാൻ പാടില്ല. അത് ഒരു കോക്കസിലേക്ക് ഒതുങ്ങുകയും ഭാവനകൾ നിയന്ത്രിതമാവുകയും ചെയ്യും. അതേസമയം ഒരു ഇന്റിപ്പെൻഡന്റ് പ്രൊഡ്യൂസർ ഉണ്ടാകുന്ന സമയത്ത് ഭാവനകൾക്ക് നിയന്ത്രണമുണ്ടാകുന്നില്ല.
നമ്മുടെ മലയാളം ഇൻഡസ്ട്രി ആദ്യം അറിയപ്പെട്ടിരുന്നത് പ്രൊഡക്ഷൻസിന്റെ പേരിലായിരുന്നു. പിന്നീട് അത് നടന്മാരിലേക്ക് മാറി. സംവിധായകരിലേക്ക് മാറി. പിന്നെ, സംവിധായകർ പ്രൊഡക്ഷൻ തുടങ്ങി. അമൽ നീരദും അൻവർ റഷീദുമെല്ലാം പ്രൊഡക്ഷൻ ചെയ്യുന്നുണ്ടെങ്കിലും, ഒരു പരിധി കഴിയുമ്പോൾ ഇവർ സ്വാഭാവികമായും നിയന്ത്രിക്കപ്പെടും. അതൊരു തലവേദനയായി മാറും. കാരണം, ബിസിനസും ക്രിയേറ്റീവ് സംവിധാനവും രണ്ടും രണ്ടാണ്. എങ്കിൽ മാത്രമേ ഇൻഡസ്ട്രി വളരുകയുള്ളൂ. ഡാഡി ഉണ്ടായിരുന്ന കാലത്ത് ഒന്ന് രണ്ട് പ്രൊഡക്ഷൻ പരിപാടികൾക്ക് കൈ കൊടുത്തിരുന്നു. അതല്ലാതെ ഇത്തരം കാര്യങ്ങളിലേക്ക് ഇറങ്ങാൻ താൽപര്യമില്ല. പണി എടുപ്പിക്കുക എന്നൊരു പരിപാടി കൂടി ഇതിലുണ്ടല്ലോ. അത് എനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ സംവിധായകൻ പോലും ആകാത്തത്. ഷൈൻ ടോം ചാക്കോ പറയുന്നു.