
തന്റെ സംസാര ശൈലിയിലെ പോരായ്മകൾ നേരത്തെ അംഗീകരിച്ചിരുന്നില്ലെന്നും ഇപ്പോൾ അത് മനസിലാക്കുന്നുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ. തന്റെ സംസാര ശൈലിയിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. പക്ഷെ, പ്രതീക്ഷിച്ചത്ര വ്യത്യസ്തത അതിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. നമ്മൾ കാണുന്നതും കേൾക്കുന്നതും പോലെയല്ല ലോകത്ത് മറ്റുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുന്നത് എന്ന് താന്‍ മനസിലാക്കിയെന്നും ഷൈൻ ടോം ചാക്കോ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ
ശബ്ദത്തിലും സംസാര ശൈലിയിലും പോരായ്മകൾ ഉണ്ട് എന്ന് ഞാൻ അംഗീകരിച്ചിരുന്നില്ല. കാരണം, അപ്പോഴെല്ലാം അഹങ്കാരം നമ്മുടെ തലയ്ക്ക് പിടിച്ചിരുന്നല്ലോ. ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നൊരു ഭാവമായിരുന്നല്ലോ. അതിനുള്ളിലെ പോരായ്മകളും അതിലെ വ്യത്യസ്തതയില്ലായ്മയും തിരിച്ചറിയാൻ എനിക്ക് സാധിച്ചിരുന്നില്ല. തിരിഞ്ഞുനോക്കുന്ന സമയത്ത് അതിലെ പ്രശ്നങ്ങൾ എനിക്ക് മനസിലാകുന്നുണ്ട്. ഞാൻ വിചാരിച്ചത്ര വ്യത്യസ്തത അതിലുണ്ടായിരുന്നില്ല. ഇപ്പോൾ ഇന്റർവ്യൂകളിലും സിനിമയിൽ ഡബ്ബ് ചെയ്യുമ്പോഴുമെല്ലാം എന്നോട് ആളുകൾ ചോദിക്കുന്നുണ്ട്, 'ഇപ്പോൾ ശബ്ദം ശരിയായോ' എന്ന്. അപ്പോൾ ഞാൻ തിരിച്ച് ചോദിക്കും, 'ഇത് തന്നെയല്ലേ ഞാൻ നേരത്തെ ചെയ്തിരുന്നതും' എന്ന്. നേരത്തെ ചെയ്തത് മനസിലാക്കാൻ സാധിക്കാത്തതിന്റെ കുഴപ്പമായിരുന്നു അത്. നമ്മൾ കാണുന്നതും കേൾക്കുന്നതും പോലെയല്ല ലോകത്ത് മറ്റുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുന്നത് എന്നൊരു തിരിച്ചറിവ് കൂടി ഇതിൽ നിന്നും ലഭിച്ചു.
ഇപ്പോഴും പല കമന്റുകളും ഞാൻ കേൾക്കാറുണ്ട്, ഇവൻ നാളെ തന്നെ ഇത് വീണ്ടും തുടങ്ങും എന്ന്. കാരണം ഇതിന് മുമ്പേയും ഞാൻ ഇത് നിർത്താൻ ശ്രമിച്ചിരുന്നതാണ്. അന്ന് ഞാൻ അത് നിർത്താൻ ശ്രമിച്ചത് സമ്മർദ്ദം കൊണ്ടും പേടി കൊണ്ടുമാണ്. ഇന്ന് ഞാൻ അത് ചെയ്യുന്നത് എനിക്ക് ചുറ്റുമുള്ളവർക്ക് വേണ്ടിയാണ്. ലഹരി ഒരു പങ്കാളിയെപ്പോലെയാണ്. അത് നമുക്ക് സന്തോഷം തരാം. പക്ഷേ അതൊരിക്കലും നിലനിൽക്കുന്നില്ല. അത് നമുക്ക് പ്ലഷറും മറ്റുള്ളവർക്ക് പ്രഷറും ആണ്. അത് നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെ സങ്കീർണ്ണമാക്കും. അവരുടെ ജീവിതത്തെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് നമ്മൾ സന്തോഷം അനുഭവിച്ചിട്ട് ഒരു കാര്യവുമില്ല.