
ലോകയുടെ ഒന്നാം ഭാഗം ഒരു സ്റ്റാൻഡ് എലോൺ സിനിമയായി തോന്നിപ്പിക്കുകയും അടുത്ത സിനിമകൾക്കുള്ള ലീഡ് ബാക്കി വെക്കുകയും ചെയ്യുന്ന ജോലി വളരെ സൂക്ഷിച്ചാണ് ചെയ്തത് എന്ന് ശാന്തി ബാലചന്ദ്രൻ. തുടങ്ങിയത് ഒരു സിനിമ എന്ന ചിന്തയിൽ ആയിരുന്നെങ്കിലും പിന്നീട് അത് വലുതായി. മറ്റ് ഭാഗങ്ങൾക്കും വേണ്ടിയുള്ള കഥകൾ നിർമ്മിക്കാൻ വലിയ ഗവേഷണങ്ങൾ വേണ്ടി വന്നതായും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ
ഒരു യൂണിവേഴ്സ് ബിൽഡ് ചെയ്യുമ്പോൾ, അല്ലെങ്കിൽ ഒരു ഫ്രാഞ്ചൈസിയുടെ ആദ്യത്തെ ഭാഗം സിനിമയാക്കുമ്പോൾ അത് ഒരു സ്റ്റാൻഡ് എലോൺ സിനിമയായി തോന്നുകയും വേണം, എന്നാൽ മറ്റ് ഭാഗങ്ങളിലേക്ക് ഒരു കണക്ഷൻ ഉണ്ടായിരിക്കുകയും വേണം. അക്കാര്യത്തിൽ നമ്മൾ ശ്രദ്ധാലുക്കളായിരിക്കണം. ഈ സിനിമയിൽ ഒരുപാട് ലൂസ് എൻഡുകൾ വിടാനും സാധിക്കില്ലായിരുന്നു. കാരണം, ചന്ദ്ര ലോക യൂണിവേഴിസിലേക്കുള്ള ഒരു ആമുഖമാണ്. എന്നാൽ വേണ്ട രീതിയിൽ ലൂസ് എൻഡുകൾ വേണം, കാരണം നമ്മൾ ഇതിനേക്കാൾ വലിയൊരു കഥയാണ് പറയാൻ ഉദ്ദേശിക്കുന്നത്.
നമ്മൾ തുടങ്ങിയത് ഈ ഒരു സിനിമ എന്നൊരു ഐഡിയയിൽ തന്നെയായിരുന്നു. പക്ഷെ, കഥാപാത്രങ്ങൾ വലുതായപ്പോഴാണ് ഇങ്ങനൊരു യൂണിവേഴ്സ് ഐഡിയ ഡവലപ്പ് ആകുന്നത്. അതിന്റെ എഴുത്തിലേക്ക് കടക്കുന്നതിന് മുമ്പ് മിത്തുകളെക്കുറിച്ചും ഇതിഹാസങ്ങളെക്കുറിച്ചും വലിയ രീതിയിൽ പഠനം നടത്തിയിരുന്നു. പിന്നെ ഇത് വലിയൊരു ലോകമാണ് എന്നൊരു തിരിച്ചറിവ് ഉണ്ടായതിന് ശേഷം ഇനി വരാനിരിക്കുന്ന കഥകളുടെ ഒരു ബേസ് സ്റ്റോറി ലൈൻ ഞങ്ങൾ ക്രിയേറ്റ് ചെയ്തു. അത് വളരെ രസകരമായ ഒരു പ്രോസസായിരുന്നു.