ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് റോന്ത്. നിരൂപക - പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന റോന്ത്, ഷാഹി കബീറിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലേക്കുള്ള ഒരു പാതയാണ് എന്ന് ഷാഹി കബീർ പറയുന്നു. നിരവധി പ്രേക്ഷകർ നായാട്ട് 2 സംഭവിക്കുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും തനിക്കും അത് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഷാഹി കബീർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
“പ്രേക്ഷകർ ആഗ്രഹിക്കുന്ന പോലെ നായാട്ട് 2 സംഭവിക്കണം എന്നത് എന്റെ ആഗ്രഹവുമാണ്. അവർ രണ്ടുപേരും കോടതിയിൽ പോയാൽ എന്തായിരിക്കും എന്നൊരു തോട്ടാണ് അതിന്റെ തുടക്കം. സത്യം പറഞ്ഞാൽ, നായാട്ട് 2 ലേക്കുള്ള പാതയാണ് റോന്ത്. ഒരേ കാലഘട്ടത്തിലാണ് രണ്ട് കഥകളും നടക്കുന്നത്. റോന്ത് ന് ഒരു ടെയിൽ എൻഡ് ഉണ്ടായിരുന്നതാണ് സത്യം. നായാട്ട്യിലെ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി ആലോചിച്ചവണ്ണമാണ് അത്,” ഷാഹി കബീർ വിശദീകരിച്ചു.
നായാട്ടിലെ ദലിത് വിരുദ്ധത എന്ന വിമർശനം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള നിസഹകരണമാണ് ക്ലൈമാക്സിലൂടെ പറയാൻ ശ്രമിച്ചത്. അല്ലാതെ, അതിൽ ദലിത് വിരുദ്ധതയില്ല. സിനിമയിലെ ബിജു എന്ന കഥാപാത്രത്തെ ഞാൻ തന്നെ പല സ്റ്റേഷനുകളിൽ കണ്ടിട്ടുണ്ട്. ഒരു ദലിത് നേതാവിനെ അറസ്റ്റ് ചെയ്താൽ മാത്രമല്ല, ഒരു സവർണ രാഷ്ട്രീയ നേതാവിനെയോ മറ്റ് സമുദായങ്ങളിലെ മുൻനിരക്കാരെയോ അറസ്റ്റ് ചെയ്താലും അപ്പോൾ തന്നെ സ്റ്റേഷനിലേക്ക് കോൾ വരും. പക്ഷെ, അവന് പൊലീസിൽ നിന്നും ലഭിക്കുന്ന മോശം പെരുമാറ്റം യഥാർത്ഥത്തിലും സംഭവിച്ചേക്കാം.
വിമർശനങ്ങൾ എപ്പോൾ വേണമെങ്കിലും വരാം. ഉദാഹരണത്തിന്, ജോസഫ് സിനിമയിലെ എഴുത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ഞാൻ ഓക്കെയാണ്. പക്ഷെ, നായാട്ടിൽ ദലിത് വിരുദ്ധതയുണ്ട് എന്ന വിമർശനങ്ങൾ പ്രതീക്ഷിക്കാത്തതായിരുന്നു. ആ സമയം അത് വലിയ മാനസിക സംഘർഷങ്ങൾ ഉണ്ടായി, അതിനെക്കുറിച്ചുള്ള മെസേജുകൾ വരുമ്പോൾ തകർന്നിട്ടുണ്ട്. സിസ്റ്റം അതിന്റെ ടൂൾസിനെ എത്തരത്തിൽ ഉപയോഗപ്പെടുത്തുന്നു എന്നത് മാത്രമാണ് നായാട്ടിലൂടെ ഉദ്ദേശിച്ചത്.