ഒരു സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം തിരക്കഥാകൃത്തിന്റെ തലയിൽ മാത്രം കെട്ടിവെക്കരുതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിൽ എല്ലാവരും പങ്കുചേരുന്നുണ്ടെങ്കിൽ അതിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തവും എല്ലാവർക്കും കൂടിയുള്ളതാണെന്ന് ഉദയകൃഷ്ണ പറയുന്നു. 'ആറാട്ടും' 'ക്രിസ്റ്റഫറും' പോലുള്ള ചിത്രങ്ങൾക്ക് റിലീസിനു മുൻപു തന്നെ വലിയരീതിയിലുള്ള ബിസിനസ് നടന്ന ചിത്രങ്ങളാണെന്നും 'ബാന്ദ്ര'മാത്രമാണ് പൂർണ്ണമായും പരാജയപ്പെട്ടതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉദയകൃഷ്ണ പറഞ്ഞു.
ഉദയകൃഷ്ണ പറഞ്ഞത്:
സിനിമയുടെ പരാജയത്തിൻ്റെ മുഴുവൻ ഉത്തരവാദിത്തവും തിരക്കഥാകൃത്തിൻ്റെ തലയിൽ മാത്രം കെട്ടിവയ്ക്കരുത്. ഞാൻ എഴുതിയിട്ടുള്ള സംവിധായകരെല്ലാം മലയാളത്തിലെ പ്രഗത്ഭരാണ്. അവർ തീരുമാനിച്ചുറപ്പിച്ച തിരക്കഥകൾ മാത്രമേ സിനിമയാക്കപ്പെട്ടിട്ടുള്ളു. നാലോ അഞ്ചോ കഥകളുമായിട്ടാണ് ഞാൻ ഒരു പ്രൊജക്ടിനെ സമീപിക്കുന്നത്. അതിൽ നിന്ന് സംവിധായകൻ, നായക നടൻ, നിർമാതാവ് തുടങ്ങിയവരെല്ലാം ചേർന്നു വിജയസാധ്യത ഉള്ളതെന്നു കരുതുന്ന ഒരെണ്ണം തിരഞ്ഞെടുക്കുകയാണ്. ആ കഥയിൽ സന്ദർഭങ്ങൾ ഉണ്ടാക്കി സംഭാഷണങ്ങൾ രചിച്ചു തിരക്കഥയാക്കുന്ന ജോലിയാണ് എന്റേത്. അങ്ങനെ പൂർത്തിയാക്കിയ തിരക്കഥയുടെ ഡിജിറ്റൽ കോപ്പി, ഷൂട്ടിങ് തുടങ്ങുന്നതിനു മാസങ്ങൾക്കു മുൻപേ ആ പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുകളുടെയെല്ലാം കൈകളിൽ എത്തും. അവരുടെയൊക്കെ സംശയങ്ങളും അഭിപ്രായങ്ങളും കേട്ട് ആവശ്യമുള്ള തിരുത്തലുകൾ വരുത്തിയാണ് ഷൂട്ട് ചെയ്യുന്നത്. അല്ലാതെ, ഞാനൊരു തിരക്കഥയെഴുതി ആരെയും കാണിക്കാതെ രഹസ്യമായി ഷൂട്ട് ചെയ്യുന്നതല്ല.
വിജയത്തിൻ്റെ ക്രെഡിറ്റിൽ എല്ലാവരും പങ്കുകാരാകുന്നുണ്ടെങ്കിൽ, പരാജയത്തിൻ്റെ ഉത്തരവാദിത്തവും എല്ലാവർക്കും കൂടിയുള്ളതാണ്. മറ്റൊന്ന്, 'ആറാട്ടും' 'ക്രിസ്റ്റഫറും' പോലുള്ള ചിത്രങ്ങൾക്ക് റിലീസിനു മുൻപു തന്നെ വലിയരീതിയിലുള്ള ബിസിനസ് നടന്നിരുന്നു. അവയൊന്നും നഷ്‌ടചിത്രങ്ങളല്ല. 'ബാന്ദ്ര'മാത്രമാണ് പൂർണമായും പരാജയപ്പെട്ടത്.