'ഹേമ കമ്മറ്റി റിപ്പോർട്ട് നിശബ്ദമാക്കപ്പെട്ടതിന്റെ ധെെര്യം'; അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ദിദീ ദാമോദരൻ

'ഹേമ കമ്മറ്റി റിപ്പോർട്ട് നിശബ്ദമാക്കപ്പെട്ടതിന്റെ ധെെര്യം'; അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ദിദീ ദാമോദരൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അവാർഡ് സ്വീകരിച്ച് നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ തിരക്കഥാകൃത്ത് ദിദീ ദാമോദരൻ. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ച ഹേമ കമ്മറ്റിയുടെ അന്തിമ റിപ്പോർട്ട് നിശബ്ദമാക്കപ്പെട്ടതിന്റെ പരിണിത ഫലമാണ് പുരസ്കാര വേദിയിലെ അലൻസിയറുടെ സ്ത്രീ വിരുദ്ധ പരാമർശം എന്ന് ​ദിദീ ദാമോദരൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാതെ അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായിരുന്നുവെങ്കിൽ അലൻസിയർ മാത്രമല്ല , മറ്റസംഖ്യം ആണത്ത വിഗ്രഹങ്ങൾക്കും തലതാഴ്ത്തി നിൽക്കേണ്ടി വരുമായിരുന്നു എന്നും അവരെയൊക്കെ രക്ഷിച്ചു നിർത്തിയ ആ പുരസ്കാര വേദിയോട് അവർക്ക് കടപ്പാടുണ്ട്. അതവരെ ധൈര്യശാലികളാക്കുന്നു എന്നും ദിദീ പറയുന്നു. ജെസി ഡാനിയേൽ പുരസ്കാരം പോലെ മലയാള സിനിമയിലെ ഏറ്റവും ഉന്നത സ്ത്രീ പുരസ്കാരം പി.കെ. റോസിയുടെ പേരിലുള്ളതാകണം എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ദിദീ ദാമോദരന്റെ പോസ്റ്റ്

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ പേരിൽ നമ്മുടെ പുരസ്കാര വേദിയിൽ പ്രിയ സംവിധായകൻ ടി.വി.ചന്ദ്രൻ ആദരിക്കപ്പെട്ടു. സന്തോഷമുണ്ട് . എന്നാൽ നൽകപ്പെടാത്ത ഒരു ആദരവിന്റെ പേരിലുള്ള വേദനയെ മറയ്ക്കാൻ ആ സന്തോഷത്തിനാകില്ല. മലയാള സിനിമയുടെ അമ്മ പി.കെ. റോസിയെ ഒരു പുരസ്കാരത്തിന്റെ പേരിൽ ആദരിയ്ക്കാൻ ഇനിയും ഒരു തീരുമാനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ വേദനയാണത് .

മാതൃശൂന്യമായ എല്ലാ ആണത്തങ്ങളുടെയും ചരിത്ര സാക്ഷ്യങ്ങളാണത് . അതുകൊണ്ടാണ് പുരസ്കാര വേദിയിൽ നടൻ അലൻസിയർ നടത്തിയ ആണത്ത ഉൽഘോഷം നടൻ ഒറ്റക്ക് ചെയ്യുന്ന കുറ്റമല്ല എന്ന് പറയേണ്ടി വരുന്നത് . അതയാളുടെ മാത്രം കുറ്റമേ അല്ല. (കുറ്റമെന്താണെന്ന് അയാൾക്കിനിയും മനസ്സിലായിട്ടുമില്ല) അതൊരു അധികാരത്തിന്റെ നിലപാടാണ് , വെളിപാടാണ് , ആണധികാരത്തിന്റെ .

അലൻസിർക്കെതിരെ സിനിമയിലെ ഒരു "മീ ററൂ " ആരോപണം ഉന്നയിച്ച സഹപ്രവർത്തകയെ നാം സൗകര്യപൂർവ്വം മറന്നു പോയതാണ്. അവളെ മാത്രമല്ല നമ്മുടെ പുരസ്കാര വേദികൾ മറന്നു കിടക്കുന്നത് . സിനിമയിൽ പണിയെടുക്കുന്ന എത്രയോ സ്ത്രീകൾ സ്വന്തം ജീവിതം വില കൊടുത്ത് നൽകിയ മൊഴികൾ കൊണ്ട് വാർത്ത ഒരു ഹേമ കമ്മറ്റി റിപ്പോർട്ട് ഇവിടെ ഉണ്ടായിരുന്നു . അതിപ്പോൾ കോൾഡ് സ്റ്റോറേജിലാണ് . അതിന്റെ നിലവിളി ആരും കേൾക്കുന്നില്ല.

അത് കാണാതെ പോകുന്നതാണ് കുറ്റം. ഹേമ കമ്മറ്റി റിപ്പോർട്ട് നിശബ്ദമാക്കിയതിന്റെ പിൻപുറത്താണ് ആ പുരസ്കാര വേദി അലൻസിയറിന്റെ ആണത്ത അഹങ്കാരങ്ങളാൽ തലയുയർത്തി നിൽക്കുന്നത്. നീതി നിഷേധത്തിൻ്റെ ഒരു നീണ്ട ചരിത്രമാണ് അതുവഴി ഇരുട്ടിലാഴ്ത്തപ്പെട്ടത്. അതാണ് അലൻസിയർക്ക് ഇളിച്ചു കൊണ്ട് പുരസ്കാര വിഗ്രഹത്തെ നോക്കി അത് പ്രലോഭനമുണ്ടാക്കുന്നു എന്ന് ആക്ഷേപിക്കാൻ ധൈര്യമുണ്ടാക്കി കൊടുക്കുന്നത്.

ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാതെ അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായിരുന്നു എങ്കിൽ അലൻസിയർ മാത്രമല്ല , മറ്റസംഖ്യം ആണത്ത വിഗ്രഹങ്ങൾക്കും തലതാഴ്ത്തി നിൽക്കേണ്ടി വരുമായിരുന്നു . പലരും ഒരു പക്ഷേ ജയിലിലകപ്പെട്ടേനെ. അപ്പോൾ അവരെയൊക്കെ രക്ഷിച്ചു നിർത്തിയ ആ പുരസ്കാര വേദിയോട് അവർക്ക് കടപ്പാടുണ്ട് . അതവരെ ധൈര്യശാലികളാക്കുന്നു. എന്തും പറയാനും എന്തും ചെയ്യാനും ഒരുമ്പെട്ടവരാക്കുന്നു .

മികച്ച സ്ത്രീ സിനിമക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ച ഒരു സർക്കാറാണ് ഇത് എന്ന് മറക്കുന്നില്ല. ആ പുരസ്കാരം വാങ്ങാൻ പ്രിയ ചങ്ങാതി ശ്രുതി വേദിയിലുണ്ടായിരുന്നു താനും . എന്നാൽ ശ്രുതിക്ക് സംസാരിക്കാൻ അവസരം കിട്ടിയില്ല. പകരം സ്ത്രീവിരുദ്ധ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പോലും റദ്ദാക്കിക്കൊണ്ട് പുരസ്കാരച്ചടങ്ങിന് ഉപസംഹാരം കുറിയ്ക്കാൻ അലൻസിയറിന് കഴിഞ്ഞു . ആൺകരുത്തിന്റെ ഉൽഘോഷം മാത്രമേ അലൻസിയറും നമ്മുടെ ജനതയുമൊക്കെ ഇതുവരെയും കണ്ടിട്ടുള്ളൂ. അത് നമ്മുടെ ചരിത്രപരമായ പരിമിതിയാണ് എന്ന് സമ്മതിക്കാതെ വയ്യ. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്നത് കാണാനും പെൺകരുത്ത് എന്തെന്നറിയാനും നമുക്കിനിയും കഴിഞ്ഞിട്ടില്ല.

അലൻസിയർ ബാക്കിവയ്ക്കുന്നത് ഇത്രയുമാണ് : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരണം. അതിലെ

നിർദ്ദേശങ്ങൾ നടപ്പിലാവണം.

മലയാള സിനിമയിലെ ഏററവും ഉന്നത സ്ത്രീ പുരസ്കാരം പി.കെ. റോസിയുടെ പേരിലുള്ളതാവണം.

പെൺകരുത്ത് എന്തെന്നറിയാൻ കേരളത്തിനും ഒരു സ്ത്രീ മുഖ്യമന്ത്രിയായി വേണം.

പെൺകേരളം കാത്തിരിക്കുകയാണ്. തീരുമാനങ്ങൾക്ക്.

'അപ്പൻ' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അലൻസിയർ, പെൺ പ്രതിമ നൽകി തന്നെ പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു മറുപടി പ്രസം​ഗത്തിൽ നടത്തിയ പ്രസ്താവന. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്ന് പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് അവാർഡ് ജേതാവായ സംവിധായിക ശ്രുതി ശരണ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു, സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യൂസിസി ​തുടങ്ങിയവരും അലൻസിയറിന്റെ പ്രസ്താവനയ്ക്കെതിരെ രം​ഗത്ത് വന്നിരുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവിൽ നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ് എന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in