തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. ജയരാജിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു കളിയാട്ടം. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്‍റേത്.
സ്കൂള്‍ പഠനകാലത്തുതന്നെ സാഹിത്യത്തോട് താല്‍പര്യം പ്രകടിപ്പിച്ച ബല്‍റാം ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നോവല്‍ എഴുതിയത്. ഗ്രാമം എന്നായിരുന്നു ഇതിന്‍റെ പേര്. എന്നാല്‍ ഇരുപതാം വയസിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് പകൽ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.