

സീനിയേഴ്സ് എന്ന സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ ശരത്ത് സഭ. സിനിമയിലെ ഏറെ പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നാണ് ഡ്രാമാ സീൻ. ആ രംഗത്തിൽ താനും അഭിനയിച്ചിട്ടുണ്ട് എന്ന് ശരത്ത് സഭ പറയുന്നു. മാസ്‌ക് ധരിച്ചുള്ള രംഗമായതിനാൽ മുഖം കാണാനാകില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ള ആഗ്രഹമാണ് തങ്ങളെ അത് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ശരത്ത് വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശരത്ത് സഭയുടെ പ്രതികരണം.
ശരത്ത് സഭയുടെ വാക്കുകൾ:
സീനിയേഴ്സ് സിനിമയിലെ തുടക്കത്തിൽ എല്ലാവരെയും പേടിപ്പെടുത്തിയ ഡ്രാമാ സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളെ വിളിച്ചപ്പോഴുതന്നെ അവർ അറിയിച്ചിരുന്നു—അഭിനയിക്കുന്നത് നിങ്ങളാണെന്ന് അറിയാൻ പറ്റുന്ന വേഷമല്ലെന്നും, മാസ്‌ക് ധരിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ മുഖം ആരും കാണില്ലെന്നും.
എന്നാൽ അന്നത്തെ അവസ്ഥയിൽ ഇത്തരത്തിലുള്ള ഓഫറുകൾ എല്ലാം തന്നെ വലിയ കാര്യമായിരുന്നു. ഒരു തുടക്കക്കാരനായിട്ട് ഒരു സിനിമയുടെ സെറ്റിൽ പോകുകയും ക്യാമറയുടെ മുന്നിൽ നിൽക്കുകയും ചെയ്യുന്നത് തന്നെ വലിയ ഭാഗ്യമെന്ന് തോന്നിയിരുന്നു. മുഖം കണ്ടാലെന്താ, കണ്ടില്ലെങ്കിലേന്താ—നമുക്ക് ചെയ്യാൻ പറ്റുന്നുവെന്ന സന്തോഷമാണുണ്ടായിരുന്നത്.
സിനിമ റിലീസ് കഴിഞ്ഞ് ഈ രംഗവും അതിന്റെ മ്യൂസിക്കും വലിയ രീതിയിൽ വൈറലായി. നാം പോകുന്നിടത്തെല്ലാം തന്നെ ഈ മ്യൂസിക് കേൾക്കാം. പക്ഷേ ഈ രംഗത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ല; പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല… കാരണം നമ്മളാണെന്ന് തെളിയിക്കുന്ന ഒന്നും ഇല്ലല്ലോ.