'വ്യക്തിപരമായ കാര്യങ്ങള്‍ തുറന്ന് പറയും, പിന്നീട് മാനനഷ്ടത്തിന് കേസ് കൊടുക്കും'; സമാന്തക്ക് കോടതിയുടെ മറുപടി

'വ്യക്തിപരമായ കാര്യങ്ങള്‍ തുറന്ന് പറയും, പിന്നീട് മാനനഷ്ടത്തിന് കേസ് കൊടുക്കും'; സമാന്തക്ക് കോടതിയുടെ മറുപടി
Published on

യൂട്യൂബ് ചാനലുകള്‍ക്കെതിരെയുള്ള സമാന്തയുടെ മാനനഷ്ട കേസില്‍ പ്രതികരിച്ച് ഹൈദരാബാദ് ജില്ല കോടതി. ഹെദരാബാദിലെ കുകാട്ട്പള്ളി ജില്ലാ കോടതിയിലാണ് സമാന്ത കേസ് രജിസ്റ്റര്‍ ചെയ്തത്. മാനഷ്ടത്തിന് കേസ് നല്‍കുന്നതിന് പകരം യൂട്യൂബ് ചാനലുകളുടെ ഉടമകളോട് നേരിട്ട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടാല്‍ മതിയായിരുന്നു എന്നാണ് കോടതിയുടെ പരാമര്‍ശം.

സമാന്തയുടെ അഭിഭാഷകന്‍ കേസ് അടിയന്തരമായി പരിഗണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജഡ്ജി അസ്വസ്തനാവുകയും ചെയ്തു. തുടര്‍ന്ന് സമയമാകുമ്പോള്‍ കേസ് കേള്‍ക്കുമെന്ന് ജഡ്ജി പറഞ്ഞു.

'കോടതിയില്‍ എല്ലാവരും നിയമത്തിന് മുമ്പില്‍ തുല്യരാണ്. ഇവിടെ ഒരാളും മറ്റൊരാള്‍ക്കും മുകളിലല്ല. ഞങ്ങള്‍ നിങ്ങളുടെ കേസും സമയമാകുമ്പോള്‍ കേള്‍ക്കും' എന്നാണ് ജഡ്ജി പറഞ്ഞത്.

കൂടാതെ സിനിമ താരങ്ങള്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമായി തുറന്ന് പറയും. പിന്നീട് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജഡ്ജി പറഞ്ഞു. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ എന്നിവയ്ക്കെതിരെയാണ് സമാന്ത മാനനഷ്ടത്തിന് കേസ് കൊടുത്തത്.

മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് സമാന്തക്കെതിരെ സൈബര്‍ ആക്രമണവും വ്യാജ പ്രചരണങ്ങളും ആരംഭിക്കുന്നത്. വിവാഹ ബന്ധത്തിലിരിക്കെ തന്നെ സമാന്തക്ക് പ്രണയ ബന്ധമുണ്ടായിരുന്നു എന്നും പ്രചാരണം നടന്നിരുന്നു.

logo
The Cue
www.thecue.in