
താൻ കൗമാര കാലത്ത് എഴുതിയ കഥയാണ് തന്റെ ആദ്യ സിനിമയായ സീ ഓഫ് ലവിന് പ്രചോദനമായത് എന്ന് സംവിധായിക സായ് കൃഷ്ണ. LGBTQ+ എന്നൊരു കമ്യൂണിറ്റി ഉള്ളത് തിരിച്ചറിഞ്ഞത് ഈ ഒരു തലമുറയാണ്. പക്ഷെ, പണ്ടും ഇത്തരം ബന്ധങ്ങൾ നിലവിലുണ്ടായിരുന്നുവെന്നും സായ് കൃഷ്ണ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സായ് കൃഷ്ണയുടെ വാക്കുകൾ
കുട്ടിക്കാലം മുതലേ ഞാൻ കണ്ടും കേട്ടും വളർന്നതാണ്, ഇങ്ങനെയുള്ള കമ്യൂണിറ്റിയിൽ പെട്ടവർ അനുഭവിക്കുന്ന വേദന. പണ്ടുമുതലേ ചെറുകഥകളെല്ലാം എഴുതുമായിരുന്നു. ചെമ്പൈ മ്യൂസിക് കോളേജിലാണ് ഞാൻ പഠിച്ചത്. ചെറുകഥകൾ എഴുതുമ്പോഴും എപ്പോൾ അത് പുറത്തെടുക്കണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. അപ്പോഴേ മനസിൽ ഉറപ്പിച്ചതാണ്, ഇത്തരം കാര്യങ്ങളായിരിക്കും, ഞാൻ എന്നെങ്കിലും സിനിമ ചെയ്യുകയാണെങ്കിൽ പറയാൻ പോകുന്നത് എന്ന്. കാരണം, എനിക്കുള്ളിലുള്ള കാര്യങ്ങൾ ഏറ്റവും നന്നായി മറ്റുള്ളവരിലേക്ക് എത്തിക്കാൻ എനിക്ക് സാധിക്കുന്നത് സിനിമയിലൂടെയാണ് എന്ന് ഞാൻ മനസിലാക്കിയിരുന്നു.
LGBTQ+ നെ തിരിച്ച് അറിഞ്ഞിട്ടുള്ളത് ഈ ഒരു തലമുറയാണ്. പക്ഷേ എന്റെ ഒക്കെ കുട്ടിക്കാലത്തും ഇങ്ങനെയുള്ള ബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ അന്ന് അതിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ പരിചയത്തിലുള്ള രണ്ട് ചേച്ചിമാർ കൂട്ടുകൂടുമ്പോൾ, നാട്ടുകാർ ചോദിച്ചിട്ടുണ്ട്, ഇവരെന്താ എപ്പോഴും ഇങ്ങനെ എന്നൊക്കെ. പക്ഷെ, അവരുടെ സങ്കടവും വിഷമവുമെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. അന്നും ഇതുപോലുള്ള ഇഷ്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് അതിനൊരു പേര് വന്ന് തിരിച്ചറിയാൻ തുടങ്ങിയത്. ഈ പറഞ്ഞവർ ഇപ്പോഴും അവർക്ക് ഇഷ്ടമല്ലാത്ത ജീവിതങ്ങൾ നയിക്കുന്നുണ്ട്. അങ്ങനെ എത്രയോ പേരുണ്ടാകും.