'ടോള്‍ക്കിംഗ്‌സിന്റെ കഥകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്' ; റിംഗ്‌സ് ഓഫ് പവര്‍ 50 മണിക്കൂര്‍ ഷോ ആയിരിക്കുമെന്ന് ഷോ റണ്ണര്‍

'ടോള്‍ക്കിംഗ്‌സിന്റെ കഥകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്' ; റിംഗ്‌സ് ഓഫ് പവര്‍ 50 മണിക്കൂര്‍ ഷോ ആയിരിക്കുമെന്ന് ഷോ റണ്ണര്‍

ജെ ആര്‍ ആര്‍ ടോള്‍ക്കിന്‍സിന്റെ പുസ്തകത്തെ ആസ്പദമാക്കി ആമസോണ്‍ പ്രൈം വീഡിയോ ഒരുക്കുന്ന ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് റിംഗ്‌സ് ഓഫ് പവര്‍ 50 മണിക്കൂര്‍ ഷോ ആയിരിക്കുമെന്ന് ഷോ റണ്ണര്‍ ജെ ഡി പെയിന്‍. അഞ്ച് സീസണുകളിലായി 50 മണിക്കൂറായിരിക്കും സീരീസിന്റെ ദൈര്‍ഘ്യം. സീരീസിന്റെ ക്യാന്‍വാസ് ഇത്ര വലുതാണെന്ന് ആദ്യമേ അറിയാവുന്നത് കൊണ്ട് തന്നെ എഴുത്തുകാരെന്ന രീതിയില്‍ പലതരത്തിലുള്ള സ്വാതന്ത്ര്യമുണ്ടായിട്ടുണ്ട്. ആദ്യ എപ്പിസോഡില്‍ പറയുന്ന ചില കാര്യങ്ങളുടെ ബാക്കി ചിലപ്പോള്‍ നാല്‍പ്പത് മണിക്കൂര്‍ കഴിഞ്ഞായിരിക്കും വരുകയെന്നും ജെഡി പെയിന്‍ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടോള്‍ക്കിങ്ങിന്റെ കഥകള്‍ക്ക് നിലവില്‍ വളരെ വലിയ പ്രസക്തിയാണ് ഉള്ളതെന്നും ഇന്ത്യന്‍ പുരാണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്നാഗ്രഹമുണ്ടെന്നും ജെഡി പെയ്ന്‍ പറഞ്ഞു. ഇവിടെ വിവിധ സംസ്‌കാരങ്ങളിലായി വ്യത്യസ്തമായ രീതികളാണ്, അവിടെയെല്ലാം വ്യത്യസ്ത പുരാണങ്ങളും ഉണ്ട്. അതുകൊണ്ട് ഇന്ത്യന്‍ പുരാണങ്ങള്‍ എനിക്കറിയാം എന്ന് പറയാനാകില്ല. എങ്കിലും പൊതുവിലുള്ള ഇന്ത്യന്‍ പുരാണങ്ങളുടെ പ്രമേയങ്ങള്‍ക്ക് ഒരു സാര്‍വലൗകിക സ്വഭാവമുണ്ടെന്ന് ജെഡി പെയിന്‍ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗോലിയാത്, ജംഗിള്‍ ക്രൂയിസ് എന്നീ സിനിമകളിലൂടെ എഴുത്തുകാരനായ പെയിന്‍ ഷോ റണ്ണരാകുന്ന സീരീസാണ് ലോര്‍ഡ് ഓഫ് ദ റിങ്‌സ്: ദി റിങ്‌സ് ഓഫ് പവര്‍. ലോകമെമ്പാടും ആരാധകരുള്ള ജെ ആര്‍ ആര്‍ ടോള്‍ക്കിന്‍സിന്റെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരീസ് ആമസോണില്‍ റിലീസ് ചെയ്തിട്ടുണ്ട്. രണ്ട് എപ്പിസോഡുകളാണ് നിലവില്‍ സ്ട്രീം ചെയ്തിരിക്കുന്നത് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ എപ്പിസോഡുകള്‍ ലഭ്യമാണ്.

റോബര്‍ട്ട് അരാമയോ, ചാള്‍സ് എഡ്വാര്‍ഡ്‌സ്, നസാനിന്‍ ബൊനിയാദി, ലോയിഡ് ഒവന്‍സ്, സാറാ സ്വേങ്കോബാനി, മാക്‌സിം ബാല്‍ഡ്രി, മേഗന്‍ റിച്ചാര്‍ഡ്‌സ്, ടൈറോ മുഹാഫിദിന്‍, എമ ഹോര്‍വാത്, മാര്‍ക്കെല്ല കവേനാഗ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റര്‍ ജാക്സന്റെ ലോര്‍ഡ് ഓഫ് ദി റിംഗ്‌സ് ട്രയോളജിക്ക് മുന്‍പുള്ള മിഡില്‍ ഏര്‍ത്തിന്റെ കഥയാണ് സീരീസ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in