പത്ത് പേര്‍ ചേര്‍ന്നാണ് സിനിമയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, സര്‍ക്കാരിന് പോലും മാറ്റം കൊണ്ടുവരാന്‍ കഴിയുന്നില്ല: റിമ കല്ലിങ്കല്‍

പത്ത് പേര്‍ ചേര്‍ന്നാണ് സിനിമയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, സര്‍ക്കാരിന് പോലും മാറ്റം കൊണ്ടുവരാന്‍ കഴിയുന്നില്ല: റിമ കല്ലിങ്കല്‍

നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ചാം വാര്‍ഷികത്തിലേക്ക് കിടക്കുമ്പോഴും മലയാള സിനിമ എന്ന തൊഴിലിടത്തില്‍ സ്ത്രീ സുരക്ഷ, തുല്യത എന്നിവയെ സംബന്ധിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. മലയാള സിനിമയിലെ ഏറ്റവും വലിയ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ അതിജീവിതയെയും കുറ്റാരോപിതനെയും ഒരുമിച്ച് ഇരുത്താനാണ് ശ്രമിച്ചത്. ഇപ്പോഴും സിനിമ സെറ്റുകളില്‍ ഐസി നടപ്പിലാക്കാന്‍ ആരും തന്നെ ശ്രമിക്കുന്നില്ല. പത്ത് പേര്‍ ചേര്‍ന്നാണ് മലയാള സിനിമയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും റിമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

അതിജീവിതയുടെ പോസ്റ്റ് റീഷെയര്‍ ചെയ്യുക എന്നതിന് അപ്പുറത്തേക്കുള്ള പിന്തുണയാണ് അതിജീവിതയും ഡബ്ല്യുസിസിയും പ്രതീക്ഷിക്കുന്നതെന്നും റിമ വ്യക്തമാക്കി. അതിന്റെ ആദ്യ പടിയായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതുണ്ട്. അക്കാര്യത്തില്‍ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന സര്‍ക്കാരിന്റെ സമീപനം പോലും നിരാശാജനകമാണെന്നും റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടു.

റിമ കല്ലിങ്കലിന്റെ വാക്കുകള്‍:

അതിജീവിത ഒരു പോസ്റ്റ് ഇടുമ്പോള്‍ അത് റീഷെയര്‍ ചെയ്യുന്നതിന് അപ്പുറത്തേക്ക് നമ്മള്‍ ഇന്ന് നോക്കേണ്ട പല കാര്യങ്ങളുണ്ട്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തോളമായി പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്? ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇത് സംസാരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക് ഒരു അവസാനമുണ്ടാകണം. അത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാലാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. എന്തുകൊണ്ട് ഇത് ഗൗരവമായി എടുക്കുന്നില്ല എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നത്. ഇനി ഇതുപോലൊരു സംഭവം ഉണ്ടാകരുത്, ഇത് ആവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുള്ളതിനാലാണ് ഞങ്ങള്‍ ചോദ്യം ഉന്നയിക്കുന്നത്. നമുക്ക് എല്ലാവരുടെയും പിന്തുണ വേണം. എന്നാല്‍ അത് എങ്ങനെയാണ് ലഭിക്കേണ്ടത്. ഒരു പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത് അല്ലല്ലോ പിന്തുണ.

നമ്മള്‍ കണ്ടുവന്നിട്ടുള്ള ഇവിടുത്തെ സംസ്‌കാരം മാറേണ്ടിയിരിക്കുന്നു. ഈ ഇന്‍ഡസ്ട്രിയ്ക്ക് ഉള്ളില്‍ ആണെങ്കില്‍ പോലും ഇവിടുത്തെ ഏറ്റവും വലിയ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്താണ് ചെയ്തത് എന്ന് നമുക്ക് അറിയാം. അതിജീവിതയേയും ആക്രമിയെയും ഒരുമിച്ച് ഇരുത്താം എന്ന് തീരുമാനിച്ച ഒരു സംഘടനയുണ്ട്. ഒരു സംഘടനയുടെ പ്രസിഡന്റ് കുറ്റവാളിയെവെച്ച് സിനിമ എടുക്കുകയാണ് ചെയ്തത്. എന്താണ് മാറേണ്ടത് എന്ന് നമുക്ക് മനസിലാകണം. എല്ലാ പ്രൊഡക്ഷന്‍ ഹൗസുകളും ഒരു ഐസി(internal compliance committee) കൊണ്ടുവരാന്‍ തയ്യറാണോ? മുംബൈയില്‍ ഐസി ഇല്ലാത്ത കമ്പനീസിന്റെ ലൈസന്‍സ് റദ്ദാക്കികൊണ്ടിരിക്കുകയാണ്. ഐസി അത്യാവശ്യമാണ്. എന്തുകൊണ്ടാണ് അത് ഇവിടെ നടക്കുന്നില്ല?

ഒരു പത്ത് പേര്‍ ചേര്‍ന്നാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്തുകൊണ്ടാണ് ഇവിടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കാത്തത്? എന്തുകൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ഒരു സര്‍ക്കാരിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ല? ഞങ്ങള്‍ പോയി ആവശ്യപ്പെട്ട് ഒരു കമ്മീഷന്‍ കൊണ്ടുവന്ന്, 34 ലക്ഷം രൂപയോളം ചെലവാക്കി ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇത്രയും വര്‍ഷമായിട്ടും സ്റ്റേറ്റ് ഹോള്‍ഡേഴ്സിന് ഇതിന്റെ ഒരു കോപ്പി പോലും കിട്ടുന്നില്ല. ആരെയാണ് ഇവിടെ സംരക്ഷിക്കുന്നത്? ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം ഇവിടുത്തെ സിനിമ സംസ്‌കാരം ഇങ്ങനെയാണ്. അത് മാറണം.

സൂപ്പര്‍താരങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന സ്വാധീനം വളരെ വലുതാണ്, മാറ്റങ്ങള്‍ വലുതാണ്. കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്നം. മമ്മൂക്കയെ അത്രയധികം ആളുകള്‍ ആരാധിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്, അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നുണ്ട്. അതിനാലാണ് നമ്മള്‍ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്ലുന്‍സേഴ്സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് വളരെ വളരെ വളരെ കുറവാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ ഒരുപാട് കാര്യങ്ങള്‍ ഇതിനായി ചെയ്തു. ഇപ്പോള്‍ നാരദന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ പോലും തങ്ങള്‍ക്ക് ഇതിന്റെ കാര്യങ്ങള്‍ക്കായി പോകേണ്ടി വന്നിരുന്നു്. അവിടെ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ പൂര്‍ണ്ണമായി സിനിമയില്‍ മുഴുകുമ്പോള്‍ ഞങ്ങള്‍ ഗ്രാസ്റൂട്ട് വിഷയങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും സംസാരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഒരു ഇടപെടല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും റിമ പറയുന്നു.

കേസിന്റെ തുടക്ക സമയത്ത് ലഭിച്ചിരുന്ന സ്വീകാര്യത ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഹമ കമ്മീഷന്‍ പാനലിലേക്ക് വന്നാല്‍ തന്നെ അവര്‍ ഓരോരുത്തരും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്. എത്ര സ്ത്രീകള്‍ അവരുടെ സമയം ഇതിനായി ചെലവഴിച്ചു. അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ചു. എന്നിട്ട് എന്താണ് ഹേമ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ആര്‍ക്കും അറിയില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.

ദിലീപ് എന്ന വ്യക്തി നിഷ്പക്ഷമായ വിചാരണയ്ക്ക് അര്‍ഹനാണ്. അതുപോലെ തന്നെയാണ് തങ്ങളുടെ സഹപ്രവര്‍ത്തക. കേസില്‍ രണ്ടു പ്രോസിക്യൂട്ടേഴ്‌സാണ് രാജി വെച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകയ്ക്ക് നിഷ്പക്ഷമായ വിചാരണ ലഭിക്കണം. അതിനായാണ് ഈ പോരാട്ടം. ഇര എന്ന വിളിയില്‍ നിന്നും അതിജീവിത എന്ന് വിളിക്കണം വെന്നു പറയുന്ന ഭാഷ മുതല്‍ ഈ സംസ്‌കാരം മാറണം എന്നാണ് ആഗ്രഹമെന്നും റിമ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in