'പത്തൊൻപതാം നൂറ്റാണ്ടിന് കിട്ടിയ അവാർഡും രഞ്ജിത് വെട്ടാൻ നോക്കി'; ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദ രേഖ പുറത്ത്

'പത്തൊൻപതാം നൂറ്റാണ്ടിന് കിട്ടിയ അവാർഡും രഞ്ജിത് വെട്ടാൻ നോക്കി'; ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദ രേഖ പുറത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടതായി ജൂറി അം​ഗം നേമം പുഷ്പരാജ് വിനയനോട് പറയുന്ന ശബ്ദരേഖ പുറത്ത്. പത്തൊൻപതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞുവെന്നും, ചിത്രത്തിന് മൂന്ന് പുരസ്കാരങ്ങൾ കിട്ടിയെന്ന് അറിഞ്ഞതിന് ശേഷം ജൂറി അം​ഗങ്ങളെ തിരിച്ചുവിളിച്ചെന്നും പിന്നീട് ജൂറി ചെയർമാൻ ആ അവാർഡുകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടെന്നും നേമം പുഷ്പരാജ് പുറത്തുവന്ന ഓഡിയോയിൽ വിനയനോട് പറഞ്ഞു. സം​ഗീതത്തിന്റെ അവാർഡുകളിൽ വേറെ ഓപ്ഷൻ നോക്കാൻ പറഞ്ഞപ്പോൾ ജൂറി അം​ഗ് ജെൻസിയുടെ കണ്ണ് നിറഞ്ഞെന്നും താൻ പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ ആ അവാർഡുകളും കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം ഓഡിയോയിൽ പറയുന്നു.

നേമം പുഷ്പരാജിന്റെ വിനയനുമായുള്ള ഫോൺ സംഭാഷണത്തിൽ നിന്ന്

പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകളൊക്കെ തിരഞ്ഞെടുത്ത് ഫൈനൽ ​ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. സെറ്റിടൽ അല്ല ആർട് ഡയറക്ഷൻ എന്നും പറഞ്ഞു. ആർട് ഡയറക്‌ഷനെക്കുറിച്ച് എന്നോടൊന്നും പറയേണ്ട, കഥ ആവശ്യപ്പെടുന്നത് ചെയ്യുകയാണ് വേണ്ടത്. അത് ആ സിനിമയിൽ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന്’’ ഞാൻ മറുപടിയായി പറഞ്ഞു. അക്കാദമി ചെയർമാൻ ചർച്ചയിലേ വരാൻ പാടില്ലാത്തതാണ്. പക്ഷേ രഞ്ജിത്ത് അനാവശ്യമായി ഒരു ഇടപെടൽ നടത്തി.

എന്നോടുള്ള ഇത് നിൽക്കുന്നതുകൊണ്ടായിരിക്കും എങ്ങനെയോ പെട്ടന്ന് മൂന്ന് അവാർഡുകൾ കിട്ടിയത് പുള്ളിയറിഞ്ഞില്ല. പിന്നീട് ജൂറിയെ തിരിച്ച് വിളിച്ചു. പാട്ടിന്റെയും സംഗീതത്തിന്റെയും അവാർഡ് ഒന്നു കൂടി പുനഃപരിശോധിക്കണമെന്നായിരുന്നു ജൂറി മീറ്റിങിൽ പറഞ്ഞത്. അപ്പോഴാണ് ഇത് രഞ്ജിത്തിന്റെ കളിയാണെന്ന് മനസ്സിലായത്. ഞാനപ്പോൾ തന്നെ പറഞ്ഞു, ഈ തീരുമാനത്തില്‍ ഉറച്ചു നിൽക്കണമെന്ന്. അവരും ആകെ വിഷമിച്ചാണ് തിരിച്ചുവന്നത്. ജെൻസിയുടെ കണ്ണൊക്കെ നിറഞ്ഞു. അത് കണ്ട് ഗൗതം ഘോഷും പറഞ്ഞു, ഇനി ഇത് മാറ്റേണ്ടെന്ന്.

സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ നിന്നും ഒഴിവാക്കൻ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. ജൂറിയെ സ്വാധീനിക്കാൻ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തിൽ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയൻ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

എന്നാൽ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നതെന്നും ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രം​ഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in