മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം; ചരിത്രമായി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'

മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം; ചരിത്രമായി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'

മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' ആണ് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പായലിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാനിൽ മത്സരിക്കുന്നുവെന്ന വിവരം ചലച്ചിത്രമേളയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ട് തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാമായ ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്.

ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ 'സ്വം' എന്ന ചിത്രമാണ് ഇതിന് മുമ്പ് കാൻ ചലച്ചിത്ര മേളയിലേക്ക് പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർ​ഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാ​ഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുക. ലേഡിബേർഡ്, ബാർബി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായിക ഗ്രെറ്റ ഗെർവിഗാണ് ജൂറി അധ്യക്ഷ.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്രമേളകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പായൽ സംവിധാനം ചെയ്ത എ നൈറ്റ് നോയിങ് നത്തിങ് എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ​ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സംവിധായകൻ സന്ധ്യാ സൂരിയുടെ സന്തോഷ് എന്ന ചിത്രം കാനിലെ അൺ സേർട്ടൻ റി​ഗാർഡ് എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.ഈ വിഭാ​ഗത്തിലേക്ക് ഔദ്യോ​ഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണിത്. ചേതൻ ആനന്ദ്, വി ശാന്താറാം, രാജ് കപൂർ, സത്യജിത് റേ, എം എസ് സത്യു, മൃണാൾ സെൻ എന്നിവരുടെ ചിത്രങ്ങൾ കാൻ മത്സര വിഭാഗത്തിലേക്ക് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിൽ ചേതൻ ആനന്ദ് ഒരുക്കി 1946-ൽ പുറത്തിറങ്ങിയ നീച ന​ഗർ ആണ് പാം ഡിയോർ പുരസ്കാരം നേടിയ ഒരേയൊരു ഇന്ത്യൻ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in