'അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, സിനിമയെ അല്ല വിമർശിച്ചത്'; രഞ്ജിത്തിന്റെ അഭിപ്രായത്തിന് മറുപടിയുമായി അനന്തപത്മനാഭൻ

'അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, സിനിമയെ അല്ല വിമർശിച്ചത്'; രഞ്ജിത്തിന്റെ അഭിപ്രായത്തിന് മറുപടിയുമായി അനന്തപത്മനാഭൻ

തുവാനത്തുമ്പികൾ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞജിത്തിന്റെ അഭിപ്രായത്തിൽ മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. ചിത്രത്തിലെ മോഹലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് എന്നത് അദ്ദേ​ഹത്തിന്റെ അഭിപ്രായമാണെന്നും സിനിമയെ അല്ല അദ്ദേ​ഹം വിമർശിച്ചിരിക്കുന്നതെന്നും അനന്തപത്മനാഭൻ പറഞ്ഞു. മുമ്പ് പത്മരാജന്റെ അരപ്പട്ട കെട്ടിയ ​ഗ്രാമത്തിൽ എന്ന സിനിമ ഇറങ്ങിയപ്പോൾ, അതിലുപയോ​ഗിച്ച കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലയിലുള്ള ആളുകൾക്ക് പിടികിട്ടിയിരുന്നില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു എന്നും തുവാനത്തുമ്പികൾ ചെയ്തപ്പോൾ അത്തരത്തിൽ ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് മനസ്സികാലാതെ പോകേണ്ട എന്ന് കരുതി തന്നെയാണ് ഭാഷയെ ഡെെല്യൂട്ട് ചെയ്തതെന്നും അന്തപത്മനാഭൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇതിന്റെ പേരിൽ ഒരു വിമർശനത്തിന്റെ ആവശ്യമില്ലെന്നും പോസ്റ്റിൽ അന്തപത്മനാഭൻ വ്യക്തമാക്കുന്നുണ്ട്.

അന്തപത്മനാഭന്റെ പോസ്റ്റ്:

"നമ്മളൊക്കെ ഇഷ്ടപ്പെടുന്ന 'തൂവാനത്തുമ്പികളിലെ ലാലിന്റെതൃശ്ശൂർ ഭാഷ ബോറാണ് " എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. And maybe he's right.

ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ " പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് " തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ " ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. "അരപ്പട്ട " ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.

" തൂവാനത്തുമ്പികൾ " വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി , തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ " ഇങ്ങനൊന്നുമല്ല പറയ്യാ " എന്ന് പറഞ്ഞപ്പോൾ , "നിങ്ങളതിൽ ഇടപെടണ്ടാ " എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് -

2012 ലെ പത്മരാജൻ പുരസ്ക്കാരം "ഇന്ത്യൻ റുപ്പീ "ക്ക് സ്വീകരിച്ചു കൊണ്ട് രൺജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. " പുതിയ തലമുറ,the so called new generation, ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ "" കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്.

That's on record. I know where He has placed Achan and the Respect he is having.

ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.

’തൂവാനത്തുമ്പികളി’ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർഥത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുന്നെന്നുമാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് പറഞ്ഞത്. തൃശ്ശൂർ സ്ലാങ്ങിനെ അനുകരിക്കാനുള്ള ശ്രമമായിരുന്നു ചിത്രത്തിലേതെന്നും ‌‘മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ' എന്ന മോഹൻലാലിന്റെ ഡയലോ​ഗിന്റെ താളത്തിലൊന്നുമല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക എന്നുമാണ് അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in