സ്വർണ്ണഖനിയിലെ നായകൻ 'തങ്കലാൻ'; പാ. രഞ്ജിത്ത് ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി

സ്വർണ്ണഖനിയിലെ നായകൻ 'തങ്കലാൻ'; പാ. രഞ്ജിത്ത് ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി
Published on

വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്റെ ട്രൈലർ പുറത്തിറങ്ങി. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നാണ്. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രം ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീൽഡിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്. കോലാർ ഗോൾഡ് ഫീൽഡിനെ പശ്ചാത്തലമാക്കി പുറത്തിറങ്ങിയ കെ ജി എഫ് എന്ന സിനിമ നേരത്തെ വലിയ സാമ്പത്തിക വിജയമായിരുന്നു. ആഗസ്റ്റ് 15 ന് 'തങ്കലാൻ' തീയറ്ററുകളിലെത്തും. തമിഴില്‍ കൂടാതെ തെലുഗ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

തങ്കലാൻ എന്ന ആദിവാസി നേതാവായി വേഷമിടുന്ന വിക്രം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ട്രൈലറിലുള്ളത്. 'മരിക്കാൻ ധൈര്യമുള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാനാവൂ' എന്ന തലക്കെട്ടോടെയാണ് സംവിധായൻ ചിത്രത്തിന്റെ ട്രൈലർ ട്വിറ്ററിലൂടെ പങ്കിട്ടത്. നേരത്തെ പുറത്തുവിട്ട ടീസറും മേക്കിംഗ് വീഡിയോയുമെല്ലാം വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് നൽകുന്നത്. 2024 ജനുവരി 26 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പിന്നീട് മാറ്റുകയായിരുന്നു.'നച്ചത്തിരം നഗര്‍കിര'താണ് പാ. രഞ്ജിത്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. ഒരു അഭിനേതാവെന്ന നിലയില്‍ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങള്‍ തങ്കലാനിലൂടെ നേടാൻ കഴിഞ്ഞിരുന്നു എന്ന് വിക്രം മുമ്പ് പറഞ്ഞിരുന്നു.വിക്രമിന്റെ കരിയറിലെ 61 മത്തെ ചിത്രം കൂടിയാണ് തങ്കലാൻ. 118 ദിവസങ്ങൾ കൊണ്ട് ഷൂട്ട് ചെയ്ത സിനിമ ട്രൈലർ കൊണ്ടും ഇപ്പോൾ വിസ്മയിപ്പിക്കുകയാണ്.

പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ജി.വി.പ്രകാശ് കുമാറിന്റേതാണ് സംഗീതം. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം.കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. ആക്‌ഷൻ കൊറിയോഗ്രഫി സ്ടന്നെർ സാം.

Related Stories

No stories found.
logo
The Cue
www.thecue.in