'ആത്മാഭിമാനത്തിനായുള്ള ഞങ്ങളുടെ സമരത്തെയാണ് നിങ്ങള്‍ റൗഡിസം എന്ന് വിളിച്ചത്': ബി.എസ്.പി. നേതാവിന്റെ കൊലപാതകത്തില്‍ പാ.രഞ്ജിത്

'ആത്മാഭിമാനത്തിനായുള്ള ഞങ്ങളുടെ സമരത്തെയാണ് നിങ്ങള്‍ റൗഡിസം എന്ന് വിളിച്ചത്': ബി.എസ്.പി. നേതാവിന്റെ കൊലപാതകത്തില്‍ പാ.രഞ്ജിത്
Published on

ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ ഡി.എം.കെ. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ പാ.രഞ്ജിത്ത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിന് വന്‍ വീഴ്ചയാണ് സംഭവിച്ചതെന്ന് പാ രഞ്ജിത് ആരോപിച്ചു. ഒപ്പം ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ ഡി.എം.കെ. സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളും പാ രഞ്ജിത്ത് ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ പെരമ്പൂരിലെ സദയപ്പന്‍ സ്ട്രീറ്റിനടുത്ത് വച്ചാണ് ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിനെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പാ.രഞ്ജിതുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആംസ്‌ട്രോങ്ങിനെ സഹോദര തുല്യനായാണ് പാ.രഞ്ജിത്ത് വിശേഷിപ്പിച്ചിരുന്നത്. ദളിത് ജനതയുടെ വലിയ ഒരു നേതാവിനെ വളരെ എളുപ്പത്തില്‍ കൊല്ലാനുള്ള അന്തരീക്ഷമാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചെടുക്കുന്നതെങ്കില്‍ തമിഴ്‌നാട്ടിലെ മറ്റ് ഗ്രാമങ്ങളെയും പട്ടണങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് ഭയമാണ് തോന്നുന്നത് എന്ന് പാ.രഞ്ജിത് പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ദളിത് ജനതയുടെ വോട്ടുകളാണ് എന്നത് മറക്കരുത് എന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പാ.രഞ്ജിത് ഓര്‍മ്മപ്പെടുത്തി.

ദളിത് ജനങ്ങള്‍ക്കും ദളിത് നേതാക്കള്‍ക്കും നേരെയുള്ള സമീപകാല ഭീഷണിയെ എപ്പോഴാണ് എങ്ങനെയാണ് തമിഴ് നാട് സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് എന്ന് പാ.രഞ്ജിത് ചോദിച്ചു. ഇതിന് വേണ്ടി തമിഴ്നാട് സര്‍ക്കാരിന് എന്ത് പദ്ധതികളാണ് സ്വീകരിക്കുന്നത് എന്ന് ഞങ്ങളെ അറിയിക്കണം. ചരിത്രപരമായി തന്നെ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ദളിതരുടെ വോട്ടുകളാണ്. അത് നിങ്ങള്‍ക്ക് അറിയാത്തതാണോ അതോ അറിയാത്തപോലെ നടിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

ആംസ്ട്രോങിന്റെ മൃതദേഹം പെരമ്പൂരില്‍ സംസ്‌കരിക്കുന്നത് സര്‍ക്കാര്‍ മനഃപൂര്‍വം തടയുകയായിരുന്നു. ഒടുവില്‍ ചെന്നൈക്ക് പുറത്തുള്ള പോട്ടൂര്‍ എന്ന ഗ്രാമത്തിലാണ് സംസ്‌കരിക്കേണ്ടി വന്നത്. ദളിത് ജനങ്ങളോടും ദളിത് നേതാക്കളോടും ഡി.എം.കെയ്ക്ക് ശരിക്കും താത്പര്യമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പാ. രജഞ്ജിത് ചോദിച്ചു. ഒപ്പം തങ്ങളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള സമരത്തെ റൗഡിസം എന്ന് വിളിച്ചതിനെതിരെയും പാ.രഞ്ജിത് പ്രതികരിച്ചിട്ടുണ്ട്.

പാ.രഞ്ജിത് പറഞ്ഞത്:

ആധിപത്യ വര്‍ഗമേ, ആത്മാഭിമാനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ സമരത്തെ നിങ്ങള്‍ റൗഡിസം എന്ന് വിളിച്ചു. ഞങ്ങളിലേക്ക് വരുന്നവര്‍ക്കെല്ലാം ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ നല്‍കിയ, മനുഷ്യ സമൂഹത്തിന് മോചനം നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ച, ബാബാസാഹിബ് അംബേദ്കറിന്റെ മാര്‍ഗത്തില്‍ ബുദ്ധമതം പ്രചരിപ്പിച്ച ഞങ്ങള്‍ക്കെതിരെ ഇത്തരം കഥകള്‍ സൃഷ്ടിച്ച് നിങ്ങള്‍ക്ക് സ്വയം തൃപ്തിപ്പെടാം. എന്നാല്‍ നമുക്കോരോരുത്തര്‍ക്കും അറിയാവുന്നതുപോലെ, സഹോദരന്‍ ആംസ്‌ട്രോങ്ങിനെപ്പോലെയുള്ള അടിച്ചമര്‍ത്തിയിട്ടും ഉയര്‍ന്നുവരുന്നവരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച ഉയര്‍ച്ചയെ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല.

ഒന്ന് കൂടി പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്താം. എന്റെ കുട്ടിക്കാലം മുതല്‍ എന്റെ സഹോദരന്റെ സ്‌നേഹത്തില്‍ ഞാന്‍ ആകൃഷ്ടനായിരുന്നു. ഞാന്‍ സിനിമയിലേക്ക് വന്നതിന് ശേഷം, എന്റെ വളര്‍ച്ചയെയും സുരക്ഷയെയും കുറിച്ച് അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. ഒരു വിട്ടുവിട്ടുവീഴ്ചയ്ക്കും നിന്നു കൊടുക്കാതെ ബാബാസാഹേബ് അംബേദ്കറുടെ രാഷ്ട്രീയ പാതയില്‍ അദ്ദേഹം സ്വയം സമര്‍പ്പിച്ചു. എന്റെ സഹോദരനെ നഷ്ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി ഞാന്‍ കരുതുന്നു. ഇതിനെ മറികടക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും തന്നെ ഇനി എന്നെ (ഞങ്ങളെ) നയിക്കും. ജയ്ഭീം.

ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ പാ രഞ്ജിത്ത് പൊട്ടിക്കരയുന്ന വീഡിയോ മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആംസ്ട്രോങ്ങിന്റെ വ്യക്ത്വത്വത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചത് ആരാണ്? അതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ്? എന്നും പോസ്റ്റില്‍ പാ.രഞ്ജിത് ഉന്നയിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ പാരമ്പര്യത്തെ ഇത്തരത്തിലാണോ നിങ്ങള്‍ ആദരിക്കുന്നത് എന്നും ദളിത് നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത നീതിയും സുരക്ഷയും എവിടെയാണ് എന്നും പാ.രഞ്ജിത് ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in