'ഇത് പരിതാപകരവും സങ്കടകരവുമാണ്'; കുറിപ്പ് പങ്കുവച്ച് നവ്യ നായർ

'ഇത് പരിതാപകരവും സങ്കടകരവുമാണ്'; കുറിപ്പ് പങ്കുവച്ച് നവ്യ നായർ

സമൂഹ മാധ്യമങ്ങിളൂടെയുള്ള അധിക്ഷേപത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. നടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് ആ​രാധകരിൽ ഒരാൾ ഷെയർ ചെയ്ത സ്റ്റോറി ഇൻസ്റ്റ​ഗ്രാമിലൂടെ നവ്യ നായർ പങ്കുവച്ചു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്നും നടി നവ്യ നായർ ഉപഹാരങ്ങൾ കെെപ്പറ്റി എന്ന വാർത്ത പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായത്. എന്നാൽ ഇതിനെ തുടർന്ന് സച്ചിൻ സാവന്തുമായി അടുത്ത ബന്ധമില്ലെന്നും അയല്‍പക്കക്കാര്‍ എന്ന നിലയില്‍ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നവ്യയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. നബീര്‍ ബക്കര്‍ എന്ന ആളാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. നവ്യ നായരെ കുറിപ്പില്‍ ടാഗ് ചെയ്തിട്ടുണ്ട്.

നവ്യ പങ്കുവച്ച കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ മാധ്യമങ്ങള്‍ അത് പിന്തുടർന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോവുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്. വാർത്ത കാട്ടു തീ പോലെയാണ് പടരുന്നത്. കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുക എന്ന് തിരിച്ചറിയണം. വാര്‍ത്തയിലെ ഇരയുടെ പങ്കാളിയും മാതാപിതാക്കളും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ പരിതാപകരവും സങ്കടകരവുമാണ്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോൾ. മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റാണ്. നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും. അവരുടെ മന:സാന്നിധ്യം തന്നെ നഷ്ടപ്പെടും. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം.

ലക്‌നൗവില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായിരിക്കെയാണ് ജൂണില്‍ സച്ചിന്‍ സാവന്തിനെ ഇ.ഡി അറസ്റ്റുചെയ്യുന്നത്. അതിന് മുന്‍പ് മുംബൈയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് സാവന്തിന് എതിരായ കേസ്.

Related Stories

No stories found.
logo
The Cue
www.thecue.in