
സോളോയിലെ താലോലം എന്ന പാട്ടിന് പിന്നിൽ വലിയൊരു കഥയുണ്ട് എന്ന് ഗാനരചയിതാവ് മനു മഞ്ജിത്ത്. കല്യാണ ദിവസം രാവിലെയുള്ള പാട്ടായാണ് അതിനെ ആദ്യം കൺസീവ് ചെയ്തത്. പക്ഷെ, പെട്ടന്ന് സന്ദർഭം മാറുന്നു. കല്യാണ വീട് മാറി മരണമാകുന്നു. അതിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് ആ പാട്ട് എഴുതി തീർത്തത് എന്ന് മനു മഞ്ജിത്ത് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മനു മഞ്ജിത്തിന്റെ വാക്കുകൾ
ഞാൻ ആ സമയത്ത് ഹരീഷ് ശിവരാമകൃഷ്ണന്റെ വലിയൊരു ആരാധകനായിരുന്നു. ഇപ്പോൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ആ സമയത്ത് അദ്ദേഹത്തെ പരിചയപ്പെടുകയും ഒരു സുപ്രഭാതത്തിൽ നമുക്ക് ഒരു പാട്ട് ചെയ്താലോ എന്ന് പറയുകയും ചെയ്യുന്നത്. ഞാൻ അപ്പോൾ തന്നെ സമ്മതം മൂളി. അങ്ങനെ അദ്ദേഹം ട്യൂൺ അയച്ചു തരുന്നു. എന്നിട്ട് പറഞ്ഞു, ഞാൻ സിറ്റുവേഷൻ പറയുന്നില്ല, ട്യൂൺ കേട്ട് എന്താണ് സിറ്റുവേഷൻ എന്ന് മനസിലാക്കി ഒരു ട്രാക്ക് അയച്ചു തരൂ എന്നാണ് പറഞ്ഞത്.
ട്യൂൺ കേട്ട് ഞാൻ അദ്ദേഹത്തെ വിളിച്ച് എന്റെ മനസിൽ തോന്നിയ ഒരു വിഷ്വൽ പറയുന്നു. ഒരു കല്യാണ ദിവസം രാവിലെ, സർവ്വാഭരണ വിഭൂഷിതയായ ഒരു പെൺകുട്ടി ഒരു ആറിന്റെ നടുവിലൂടെ തോണി തുഴഞ്ഞ് പോകുന്ന ഒരു വിഷ്വലാണ് എനിക്ക് കിട്ടിയത് എന്ന് പറയുന്നു. അദ്ദേഹത്തിന് ഇത് കേട്ടപ്പോൾ ഭയങ്കര സന്തോഷമായി. അദ്ദേഹം പറഞ്ഞു, കല്യാണ ദിവസം രാവിലെയുള്ള പാട്ടാണ് ഇത് എന്ന്. പക്ഷെ പെട്ടന്ന് സിറ്റുവേഷൻ മാറി എന്ന് ഒരു ദിവസം അദ്ദേഹം വിളിച്ച് പറയുന്നു. മാറിയ സിറ്റുവേഷനോ, കല്യാണ ദിവസത്തെ പരിപാടി കഴിഞ്ഞ് ആ പെൺകുട്ടി അമ്മയായി, പ്രസവ ശേഷം അവൾ മരിക്കുന്നത്. ഞാൻ ആകെ ഫ്ലിപ്പ് ആയി. ആ ട്യൂണിൽ ആണെങ്കിൽ ഒരു തിത്തിത്താരാ തിത്തിത്തൈ ഒക്കെയുണ്ട്. ഇത്രയും ഡാർക്കായ സിറ്റുവേഷനിൽ എങ്ങനെ തിത്തിത്താരാ തിത്തിത്തത്തൈ വരും എന്നൊക്കെ ഞാൻ ചോദിച്ചു. പക്ഷെ, അത് വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.