'ഹാസ്യാത്മകമായി പറഞ്ഞതാണ്, ‌എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്'; സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മൻസൂർ അലിഖാൻ

'ഹാസ്യാത്മകമായി പറഞ്ഞതാണ്, ‌എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്'; സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മൻസൂർ അലിഖാൻ

നടി തൃഷയ്ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് നടൻ മൻസൂർ അലിഖാൻ. തൃഷയെ ഏറെ പ്രസംസിച്ചു കൊണ്ടാണ് താൻ അഭിമുഖത്തിൽ സംസാരിച്ചതെന്നും എന്നാൽ വിവാദം ഉണ്ടാക്കാൻ വേണ്ടി ആരോ എഡിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നതെന്നും മൻസൂർ അലിഖാൻ പറയുന്നു. പണ്ടത്തെപ്പോലെ നായികമാരുമായി അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ല എന്ന തന്റെ നിരാശയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ചെയ്തതെന്നും എന്നാൽ തെറ്റായ രീതിയില്‌‍‍ എഡിറ്റ് ചെയ്യപ്പെട്ട വീഡിയോയാണ് തൃഷയ്ക്ക് കിട്ടിയിരിക്കുന്നത് എന്നും മൻസൂർ അലിഖാൻ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച വാട്സ്ആപ് മെസേജിലൂടെയാണ് മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെന്നും തന്റെ രാഷ്ട്രീയ - സിനിമാ ഭാവി തകർക്കാനാണ് ഈ വിവാദങ്ങളെന്നും മൻസൂർ അലിഖാൻ ആരോപിച്ചു. ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം എന്നും മൻസൂർ അലിഖാൻ പറഞ്ഞു.

ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ലെന്നും ലിയോ സിനിമയിൽ റേപ്പ് സീനുകളൊന്നുമില്ലെന്നും തൃഷയോടൊപ്പം ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നുമായിരുന്നു അഭിമുഖത്തിൽ മന്‍സൂര്‍ അലിഖാന്റെ പരാമർശം. ഇതിനെതിരെ തൃഷ തന്നെ രം​ഗത്ത് വന്നിരുന്നു. അയാളെപ്പോലെ മോശമായ ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ സന്തോഷമുണ്ടെന്നും, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് ട്വീറ്ററിലൂടെ തൃഷ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in