മുൻവിധിയൊന്നുമില്ലാതെ കാണേണ്ട ചിത്രമാണ് ഭ്രമയഗുമെന്ന് മമ്മൂട്ടി. അബുദാബിയിൽ നടന്ന ട്രെയിലർ ലോഞ്ചിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. യാതൊരു മുൻവിധിയുമില്ലാതെ കാണണം. ഇത് ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, ഞെട്ടിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കേണ്ട. അങ്ങനെ വരുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറയുമെന്നും മമ്മൂട്ടി.
മമ്മൂട്ടി പറഞ്ഞത്
ഭ്രമയുഗം കാണാൻ വരുന്നവരോട് എനിക്ക് ഒരു അപേക്ഷയുണ്ട്, ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ട് ഞങ്ങൾ ഇങ്ങനെ വിചാരിച്ചു, അങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാൻ വേണ്ടിയാണ്. സിനിമ ശൂന്യമായ മനസോടെ കാണണം. എങ്കിൽ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ കഴിയൂ. ഒരു മുൻവിധിയുമില്ലാതെ കാണണം. ഇത് ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, ഞെട്ടിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കേണ്ട.
അങ്ങനെ വരുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറയും. ശുദ്ധമായ മനസോടെ, പ്രസന്നമായി ഈ സിനിമ കാണുക. ഈ സിനിമ ഭയപ്പെടുത്തുമോ ആകുലപ്പെടുത്തുമോ എന്നൊന്നും ഞാൻ പറയുന്നില്ല. പുതുതലമുറയുടെ മലയാള സിനിമയില‍് ഇത് ആദ്യാനുഭവമായിരിക്കും. നമ്മൾ വർണങ്ങളിൽ കാണുന്ന ഒരു പാട് കാഴ്ചകൾ കറുപ്പിലും വെളുപ്പിലും കാണിക്കുന്ന സിനിമയാണിത്. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്ന സിനിമയാണിത്.
സംവിധായകൻ രാഹുൽ സദാശിവന്റെ വാക്കുകൾ
സസ്പെൻസ് സ്പേസിൽ നിൽക്കുന്ന ത്രില്ലറാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം അടുത്ത ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ മമ്മൂക്കയെ വച്ച് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സംഭവിച്ചു. ഭൂതകാലം വേറൊരു ടൈപ്പ് ഹൊറർ ആയിരുന്നു. ഭ്രമയുഗം മറ്റൊരു രീതിയിലുള്ള ഹൊറർ ചിത്രമാണ്.