മമ്മൂട്ടി ഇനി ത്രില്ലറില്‍; നിസാം ബഷീര്‍ ചിത്രം മാര്‍ച്ച് 25ന് തുടങ്ങും

മമ്മൂട്ടി ഇനി ത്രില്ലറില്‍; നിസാം ബഷീര്‍ ചിത്രം മാര്‍ച്ച് 25ന് തുടങ്ങും

കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാര്‍ച്ച് 25ന് ഷൂട്ടിങ്ങ് ആരംഭിക്കും. ചിത്രം ഒരു ത്രില്ലറാണെന്ന് നിസാം ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു. ചാലക്കുടി, കൊച്ചി എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ നിര്‍മ്മിക്കാമെന്ന് മമ്മൂക്ക കഥ കേട്ട ശേഷം പറയുകയായിരുന്നുവെന്നും നിസാം പറയുന്നു.

നിസാം ബഷീര്‍ പറഞ്ഞത്:

സിനിമ ഒരു ത്രില്ലറാണ്. മമ്മൂട്ടി, ഷറഫുദ്ദീന്‍, ഗ്രേയ്‌സ് ആന്റണി, ബിന്ദു പണിക്കര്‍, ജഗതീഷ്, കോട്ടയം നസീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. മാര്‍ച്ച് 25ന്് ചിത്രീകരണം തുടങ്ങും. ചാലക്കുടിയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷന്‍. സിനിമയുടെ ടൈറ്റില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

ലോക്ക്ഡൗണിന്റെ സമയത്താണ് മമ്മൂക്കയോട് ഞാന്‍ കഥ പറയുന്നത്. അപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് കഥ ഇഷ്ടപ്പെട്ടു. ആദ്യമെ മമ്മൂക്കയ്ക്ക് ഉണ്ടായിരുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തുടങ്ങാമെന്നാണ് തീരുമാനിച്ചിരുന്നത്. അത് അനുസരിച്ചാണ് മാര്‍ച്ച് 25ന് ഷൂട്ടിങ്ങ് തുടങ്ങുന്നത്.

സിനിമ നിര്‍മ്മിക്കാമെന്നത് മമ്മൂക്കയുടെ തന്നെ തീരുമാനമായിരുന്നു. ഞങ്ങള്‍ വേറെ നിര്‍മ്മാതാക്കളെ നോക്കിയിരുന്നു. മമ്മൂക്ക നിര്‍മ്മിക്കാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. കഥ എഴുതുമ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് വേണ്ടിയാണ് എന്ന് തീരുമാനിച്ചിരുന്നില്ല. സ്‌ക്രിപ്പ്റ്റ് പൂര്‍ണ്ണരൂപമായപ്പോള്‍ മമ്മൂക്കയോട് കഥ പറഞ്ഞ് നോക്കുകയായിരുന്നു. മമ്മൂക്കയെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രമായാണ് ഞാന്‍ അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അഡൈ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ഷമീര്‍ അബ്ദുള്ളാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് കൃഷ്ണനാണ് ഛായാഗ്രാഹകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in