'കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും'; ഭ്രമയു​ഗത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ചമൺ ഇല്ലം ഹെെക്കോടതിയിൽ

'കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും'; ഭ്രമയു​ഗത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ചമൺ ഇല്ലം ഹെെക്കോടതിയിൽ

മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ ഹർജി. ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാർ ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും. ചിത്രത്തില്‍ ദുര്‍മന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നും ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാധീനിക്കും എന്നും ഹർജിയിൽ പറയുന്നുണ്ട്. ഹര്‍ജിയില്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചുവെന്നാണ് വിവരം.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാ​ഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാൽ‍ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി‘ ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ​ഹർജിക്കാരന്റെ വാദം.

എന്നാൽ ഭ്രമയു​ഗം എന്ന ചിത്രം കുഞ്ചമൺ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ മുമ്പ് പറഞ്ഞിരുന്നു. ചിത്രം പൂർണ്ണമായും ഒരു ഫിക്‌ഷനല്‍ സ്റ്റോറിയാണ് എന്നും ഏതെങ്കിലും ഒരു കുടുംബത്തെയോ കഥാപാത്രത്തെയോ ഉദ്ദേശിച്ചുളള സിനിമയല്ല ഭ്രമയുഗം എന്നും രാഹുൽ സദാശിവൻ പറഞ്ഞതായി മനോരമ ഓൺലെെൻ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in