
ജെ.എസ്.കെ തന്റേതായി പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമാണെങ്കിലും താൻ അഭിനയിച്ച ആദ്യ സിനിമയാണ് എന്ന് മാധവ് സുരേഷ്. തന്റെ കരിയറിലെ ആദ്യത്തെ സീൻ താൻ ചെയ്തത് അച്ഛനായ സുരേഷ് ഗോപിക്കും ദിവ്യ പിള്ളയ്ക്കും ഒപ്പമായിരുന്നു എന്നും ഒരു പുതുമുഖമായിട്ട് പോലും ആ ബുദ്ധിമുട്ട് തോന്നിയില്ലായിരുന്നുവെന്നും ക്യു സ്റ്റുഡിയോയോട് മാധവ് സുരേഷ് പറഞ്ഞു.
മാധവ് സുരേഷിന്റെ വാക്കുകൾ
ജാനകി എന്ന കഥാപാത്രത്തിൽ ഊന്നിക്കൊണ്ട് പറയുന്ന കഥയാണെങ്കിലും ഈ സിനിമയിൽ മറ്റു പലതുമുണ്ട്. ജാനകിയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഒരു സ്പേസ്, കുറ്റാരോപിതന്റെ ഭാഗം, കോടതിയിൽ നിരത്തുന്ന തെളിവുകൾ, പിന്നെ ഇരയായ ജാനകി. ഈ നാല് പോയിന്റ് ഓഫ് വ്യൂവിലൂടെയും നമുക്ക് സിനിമയെ നോക്കി കാണാൻ സാധിക്കും. ജാനകി വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ മനസിലാകും, ജാനകി എന്ന സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് ഇത് എന്ന്. എന്നാൽ, അതിലുപരി, പല പേഴ്സപെക്ടീവുകൾ സിനിമ കാണുന്ന ഒരാളിലേക്ക് എത്തും. അതാണ് എനിക്ക് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവായി തോന്നിയ കാര്യം.
ജെ.എസ്.കെ ആയിരുന്നു ഞാൻ ആദ്യമായി അഭിനയിച്ച സിനിമ. എന്റെ ആദ്യ ദിവസത്തെ ഷൂട്ട് അച്ഛനും ദിവ്യ ചേച്ചിക്കുമൊപ്പമായിരുന്നു. അതുതന്നെ വല്ലാത്തൊരു അനുഭവമായിരുന്നു. ഒരു ന്യൂ കമ്മറായിട്ടും ഞാൻ വളരെ കംഫർടബിളായിരുന്നു. പിന്നെ ഒരുപാട് മികച്ച താരങ്ങളും ഇതിലുണ്ട്. പക്ഷെ, ഞങ്ങൾ ഒരു നല്ല ടീമായിട്ടാണ് സിനിമ പൂർത്തിയാക്കിയത്. എനിക്ക് ഒരു കുടുംബം എന്ന ഫീൽ തന്നെയായിരുന്നു. ഒരു പുതുമുഖം എന്ന നിലയിൽ മറ്റുള്ളവർ എന്നെ ഒരുപാട് സഹായിച്ചിരുന്നു. മാത്രമല്ല, മറ്റുള്ളവരോട് എനിക്കും തോന്നിയ സജഷനുകൾ പറയാൻ പറ്റുമായിരുന്നു. വളരെ ജെല്ലായി മുന്നോട്ട് പോകുന്ന ഒരു അടിപൊളി ഫാമിലിയായിരുന്നു ജെ.എസ്.കെ സിനിമയുടെ ക്രൂ. മാധവ് സുരേഷ് പറഞ്ഞു.