'ജല്ലിക്കെട്ട്' ഓസ്കാർ പട്ടികയിൽ നിന്നും പുറത്ത്; നോമിനേഷൻ പട്ടികയിൽ 15 വിദേശ ഭാഷ ചിത്രങ്ങൾ

'ജല്ലിക്കെട്ട്' ഓസ്കാർ പട്ടികയിൽ നിന്നും പുറത്ത്; നോമിനേഷൻ പട്ടികയിൽ 15 വിദേശ ഭാഷ ചിത്രങ്ങൾ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' ഓസ്‌കാര്‍ പട്ടികയില്‍ നിന്നും പുറത്തായി. 93മത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കട്ട്. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. പതിനഞ്ച് വിദേശ ഭാഷ ചിത്രങ്ങളാണ് അടുത്ത ഘട്ട നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് . മാർച്ച് പതിനഞ്ചിനാണ്‌ നോമിനേഷനകളുടെ ഔദ്യോഗിക പ്രഖ്യാപനം . ഏപ്രിൽ 25 നാണ് ഓസ്കാർ അവാർഡ് ദാന ചടങ്ങു നടക്കുക.

ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദികളിലെത്തിച്ച് ശ്രദ്ധേയയായ നിര്‍മ്മാതാവ് ഗുനീത് മോംഗയായിരുന്നു ജല്ലിക്കെട്ടിന്റെ ഓസ്‌കാര്‍ കാമ്പയിന്‍ നയിച്ചിരുന്നത്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയുടെ സ്വതന്ത്ര ആഖ്യാനമാണ് ജല്ലിക്കട്ട്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ഇടുക്കിയിലെ ഉള്‍ഗ്രാമത്തില്‍ ഇറച്ചിവെട്ടുകാരന്‍ കൊണ്ടുവന്ന പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഒരു നാട് മുഴുവന്‍ പോത്തിന് പിന്നാലെയാകുന്നതുമാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പ്രശാന്ത് പിള്ള സംഗീതവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 50-ാമത് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ചിത്രം നേടിക്കൊടുത്തിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിച്ചിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in