ഈ വിവാദത്തിൽ എന്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്, ശ്രീകുമാരൻ തമ്പിയുടെ വരികൾ ക്ലീഷേയായി തോന്നിയിട്ടില്ലെന്ന് ഹരിനാരായണൻ

ഈ വിവാദത്തിൽ എന്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്, ശ്രീകുമാരൻ തമ്പിയുടെ വരികൾ ക്ലീഷേയായി തോന്നിയിട്ടില്ലെന്ന് ഹരിനാരായണൻ

സാഹിത്യഅക്കാദമിയുടെ ​കേരള ​ഗാന വിവാദത്തിൽ പ്രതികരണവുമായി ​ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ. കേരളത്തിന് എല്ലാ കാലത്തേക്കുമായി ​ഉപ​യോഗിക്കാൻ അക്കാദമി ആവശ്യപ്പെട്ട് നൽകിയ കേരള ഗാനത്തെ കുറിച്ച് കൃത്യമായി മറുപടി നൽകിയില്ലെന്ന് ശ്രീകുമാരൻ തമ്പി ആരോപണമുന്നയിച്ചിരുന്നു. ശ്രീകുമാരൻ തമ്പിയുടെ പാട്ട് പൊതുവേ അംഗീകരിക്കപ്പെട്ടില്ലെന്നും കമ്മിറ്റിയിലെ ഒരാൾക്കും അംഗീകാരയോഗ്യമായി തോന്നിയില്ലെന്നും അക്കാദമി ചെയർമാൻ സച്ചിദാനന്ദന‍്‍ പ്രതികരിച്ചിരുന്നു. പകരമായി ബി.കെ ഹരിനാരായണന്റെ ​ഗാനമാണ് അം​ഗീകരിച്ചതെന്നും അക്കാദമിയുടെ പ്രതികരണത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിനാരായണൻ മാധ്യമങ്ങളോട് സംസാരിച്ചത്.

സച്ചിദാനന്ദൻ പറഞ്ഞത്

കമ്മിറ്റിക്ക് സമ്മതമാകാത്ത ഒരുപാട് പ്രയോഗങ്ങളും രീതികളും ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഉണ്ട്. എല്ലാവർക്കും പാടാവുന്ന രീതിയിലുള്ള പാട്ട് അല്ല എന്ന തോന്നലും ഉണ്ട്. ഇത്തരത്തിൽ നിരവധി കാരണങ്ങൾ കൊണ്ടാണ് നിരാകരിക്കപ്പെട്ടത്. ക്ലീഷേ പ്രയോഗങ്ങളാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ഉണ്ടായിരുന്നത്. അംഗീകരിക്കാത്തത് തമ്പിയെ അറിയിക്കേണ്ടത് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ആണ്. അക്കാദമിക്കെതിരെ വിവാദങ്ങളുണ്ടാക്കാൻ ഏതൊക്കെയോ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും സച്ചിദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബി.കെ ഹരിനാരായണന്റെ വാക്കുകൾ

ഏറെ ആദരണീയനായിട്ടുള്ള , ഞങ്ങൾ ഒക്കെ ഏറെ ബഹുമാനിക്കുന്ന കവി ശ്രീകുമാരൻ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തിൽ അദ്ദേഹത്തോട് ഒപ്പം നിൽക്കുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന് നേരിട്ട വിഷമം സംബന്ധിച്ച് ഞാൻ അറിയുന്നത് ഇന്നലെയാണ്. ഈ പാട്ടിലേക്ക് എത്തുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ വിളിച്ച് ഒരു പാട്ട് വേണം എന്ന് പറഞ്ഞപ്പോഴാണ്. പാട്ടിൽ വരേണ്ട വിഷയങ്ങളും പറഞ്ഞു. എന്റെ തൊഴിൽ പാട്ട് എഴുതി കൊടുക്കുന്നതാണ്. ചെയ്യാം എന്നും പറഞ്ഞു. അതിൽ ഒരു ഉപാധിയും അദ്ദേഹം വച്ചു. മേൽ കമ്മിറ്റിയുടെ സ്‌ക്രീനിങ്ങിന് ശേഷം മാത്രമേ പാട്ടിന് അംഗീകാരം ലഭിക്കൂ എന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. ഒക്ടോബർ 24,25 തീയതികളിലാണ് ഞാൻ പാട്ടെഴുതി കൊടുത്തത്. എഴുതിയ പാട്ട് നോക്കിയ സച്ചിദാനന്ദൻ ചില തിരുത്തലുകൾ ആവശ്യപ്പെട്ടു. അത് ഞാൻ ചെയ്ത് കൊടുത്തു. കുറെ ദിവസങ്ങൾക്ക് ശേഷം മേൽ കമ്മിറ്റി കണ്ടു. അവരും ചില തിരുത്തലുകൾ നിർദേശിച്ചതായി സച്ചിദാനന്ദൻ പറഞ്ഞു. തിരുത്തലുകൾ വരുത്തി ഞാൻ പാട്ട് വീണ്ടും കൊടുക്കുകയും ചെയ്തു. വരികൾ ഓകെയാണെന്ന് പറഞ്ഞു. അതിൽ ഇനി സംഗീതം വേണം. ഒരു പാട്ടാകുന്നതുമായി ബന്ധപ്പെട്ട് ഒരു അംഗീകാരം കൂടി വേണമെന്ന് ഞാൻ അറിഞ്ഞു. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നാണ് സച്ചിദാനന്ദനിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞത്

എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിന്റെ ഏറ്റവും ഉന്നതമായ പാട്ടുകൾ സമ്മാനിച്ച വ്യക്തി ആണ് ശ്രീകുമാരൻ തമ്പി സാർ. വ്യക്തിപരമായും ഗാനരചയിതാവ് എന്ന നിലയിലും ഏറെ ബഹുമാനിക്കുന്നു. ഞാൻ വിശ്വസിക്കുന്നത്, അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് ഞാൻ എഴുതിയ ഏറ്റവും നല്ല വരി പോലും. അത്രയ്ക്ക് മേലെയാണ് അദ്ദേഹത്തിന്റെ വരികൾ. അദ്ദേഹത്തിന്റെ വരികളുടെ ഏഴയലത്ത് പോലും എത്താത്ത വരികളാണ് എന്റേത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി എനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ല. . അദ്ദേഹത്തിന് ഉണ്ടായ വിഷം ഞങ്ങൾക്കൊകെ സങ്കടകരമാണ്. പ്രത്യേകിച്ചും പാട്ട് എഴുത്തുകാരൻ എന്ന നിലയ്ക്ക്. അദ്ദേഹത്തോടൊപ്പം നിൽക്കും

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കു മുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല.അതുകൊണ്ടാണ്ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്.. ( എന്തിന് ? ഇപ്പോൾ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല )

ശ്രീ.അബൂബക്കറും ശ്രീ..സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ

സാമാന്യമര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബേക്കർ എന്നോട് ചോദിച്ചു.--"താങ്കളല്ലാതെ മറ്റാര് ? " എന്ന് .

"ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്" എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്ചക്കുള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു. "എനിക്ക് തൃപ്തിയായില്ല "

എന്ന് അബൂബേക്കറിൽ നിന്ന് മെസ്സേജ് വന്നു. ഞാൻ "എങ്കിൽ എന്നെ ഒഴിവാക്കണം " എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസ്സേജ് അയച്ചു. "താങ്കൾക്ക് എഴുതാൻ കഴിയും "എന്നു പറഞ്ഞു . ആദ്യ വരികൾ (പല്ലവി ) മാത്രം മാറ്റിയാൽ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ് " എന്ന് അബൂബേക്കർ പറഞ്ഞു. ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനു ശേഷം സച്ചിദാനന്ദനിൽ നിന്ന് "നന്ദി " എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ " സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു " എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. എന്റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ് .

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചിലവിൽ റിക്കോർഡ് ചെയ്ത് ഞാൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാണ്

Related Stories

No stories found.
logo
The Cue
www.thecue.in