മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ എങ്ങനെ വേണമെന്ന് മനസിലുണ്ടായിരുന്നു, അതാണ് 'വാശി': കീര്‍ത്തി സുരേഷ്

മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ എങ്ങനെ വേണമെന്ന് മനസിലുണ്ടായിരുന്നു, അതാണ് 'വാശി': കീര്‍ത്തി സുരേഷ്

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമാകുന്ന മലയാള ചിത്രമാണ് 'വാശി'. ഇന്നാണ് (ജൂണ്‍ 17) ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ വീണ്ടുമൊരു സിനിമ ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചുവോ അതാണ് 'വാശി'യെന്ന് കീര്‍ത്തി സുരേഷ് ദ ക്യുവിനോട് പറഞ്ഞു. അതോടൊപ്പം തന്നെ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു സാമൂഹ്യ വിഷയത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും കീര്‍ത്തി.

'വാശി' എന്ന സിനിമ ചെയ്യാന്‍ ഒരു കാരണം, ഞാന്‍ ഇതുവരെ വക്കീല്‍ വേഷം ചെയ്തിട്ടില്ലെന്നതാണ്. പിന്നെ മലയാളത്തില്‍ തിരിച്ചുവരുമ്പോള്‍ എനിക്ക് സിനിമയില്‍ ഉടനീളമുള്ള പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന ഒരു കഥാപാത്രം വേണമെന്ന് ഉണ്ടായിരുന്നു. മാധവി ടൊവിനോ ആയി ഒപ്പത്തിന് ഒപ്പം തന്നെ നില്‍ക്കുന്ന കഥാപാത്രമാണ്. വളരെ ബോള്‍ഡാണ്. ഒരു പ്രത്യേക തരം ബോള്‍ഡ്‌നസാണ്. അതില്‍ എനിക്ക് എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ഉണ്ടായിരുന്നു'വെന്ന് കീര്‍ത്തി പറയുന്നു.

'മാധവി ബോള്‍ഡാണ്, വക്കീലാണ്, പിന്നെ ചെറിയൊരു ഫാമലി ഡ്രാമയുണ്ട് സിനിമയില്‍, കോര്‍ട്ട് ഡ്രാമയുണ്ട്, പിന്നെ ഇവര്‍ തമ്മിലുള്ള ചെറിയൊരു റൊമാന്‍സുമുണ്ട്. അപ്പോള്‍ വാശി എനിക്ക് ഒരു കംപ്ലീറ്റ് പാക്കേജായി തോന്നി. എന്റെ മനസില്‍ ഞാന്‍ എന്തോ കണ്ട് വെച്ചിരുന്നു. കുറേ കാലത്തിന് ശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെയാവണം എന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നു. അതൊക്കെയുള്ള ഒരു സിനിമയാണ് വാശി'യെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

നവാഗതനായ വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മാണം.

Related Stories

No stories found.
logo
The Cue
www.thecue.in