

പേരിലുള്ള വ്യത്യസ്തത പോലെ തന്നെ അവതരണത്തിലും പുതുമ സമ്മാനിച്ച് പ്രേക്ഷകശ്രദ്ധ നേടുകയാണ് മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രമായ ‘കറക്കം’. സിനിമയുടെ പേരിന് രണ്ട് അർത്ഥതലങ്ങളുണ്ട് - ഒരു ‘ട്രിപ്പ്’, അല്ലെങ്കിൽ പ്രേതങ്ങളുടെ ശല്യം മൂലം ജീവിതം ഒരു വട്ടം ചുറ്റുന്ന അവസ്ഥ. ഈ രണ്ട് അർത്ഥങ്ങളും ചിത്രത്തിന്റെ കഥയോടും അവതരണത്തോടും അത്രമേൽ ചേർന്നുനിൽക്കുന്നതാണ്.
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളുടെയും അവരെ പിന്തുടരുന്ന റെട്രോ ആത്മാക്കളുടെയും കഥയാണ് ഹാസ്യവും സംഗീതവും ചേർത്ത് അവതരിപ്പിക്കുന്നത്. പേടിപ്പിക്കുന്നതിനേക്കാൾ രസിപ്പിക്കുന്ന പ്രേതങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന ഇരുണ്ട അന്തരീക്ഷത്തിനുപകരം, നിറങ്ങളാലും പാട്ടുകളാലും ഡാൻസുകളാലും പ്രേക്ഷകരെ ഒരു വ്യത്യസ്ത ‘ട്രിപ്പ്’ ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അനുഭവമാണ് ‘കറക്കം’ ഒരുക്കുന്നത്.
ചിത്രത്തിലെ ‘ഡാൻസിംഗ് ഗോസ്റ്റ്സ്’ പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. ഷോൺ റോമി, കെയ്ൻ സണ്ണി, ഷാലു റഹീം, ശ്രാവൺ സെൽവൻ, മനോജ് മോസസ് എന്നിവർ അവതരിപ്പിക്കുന്ന ഈ റെട്രോ ആത്മാക്കൾ ഭയത്തേക്കാൾ കൂടുതൽ കൗതുകവും ഇഷ്ടവുമാണ് സമ്മാനിക്കുന്നത്. കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ഇവർ സൃഷ്ടിക്കുന്ന ‘കറക്കം’ തന്നെയാണ് സിനിമയുടെ പശ്ചാത്തലം.
എൺപതുകളുടെ ഡിസ്കോ കാലഘട്ടവും ഇന്നത്തെ ന്യൂജനറേഷൻ ജീവിതശൈലിയും കൂട്ടിച്ചേർക്കുന്ന ദൃശ്യഭാഷയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നു.
ഹൊററിനെയും സംഗീതത്തെയും കോമഡിയെയും ഒരേ താളത്തിൽ കോർത്തിണക്കിയ ‘കറക്കം’, തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.