'മദ്രാസ്' ഇറങ്ങിയപ്പോൾ വിളിച്ചു സംസാരിച്ചു, പാ രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല;കാളിദാസ് ജയറാം

'മദ്രാസ്' ഇറങ്ങിയപ്പോൾ വിളിച്ചു സംസാരിച്ചു, പാ രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല;കാളിദാസ് ജയറാം

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് കാളിദാസ് ജയറാം. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം. 'മദ്രാസ്' ഇറങ്ങിയപ്പോൾ പാ രഞ്ജിത്തിന്റെ നമ്പർ അന്വേഷിച്ച് കണ്ടുപിടിച്ച് സിനിമയെ കുറിച്ച് കുറെ നേരം വിളിച്ച് സംസാരിച്ചിരുന്നുവെന്നും കാളിദാസ് ജയറാം കൂട്ടിച്ചേർത്തു.

കാളിദാസ് ജയറാം പറഞ്ഞത്

പാ.രഞ്ജിത്ത് സാറിൻ്റെ ഒരു സിനിമയിൽ അഭിനയിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. ഞാൻ വിസ്കോമിന് പഠിക്കുന്ന സമയത്താണ് 'മദ്രാസ്' എന്ന സിനിമ ഇറങ്ങിയത്. ആ സിനിമ കണ്ടിട്ട് രഞ്ജിത്ത് സാറിൻ്റെ നമ്പർ അന്വേഷിച്ച് കണ്ടുപിടിച്ച് വിളിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് ഞാൻ ആരാണെന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ വളരെ നേരം അദ്ദേഹം സിനിമയെ കുറിച്ച് സംസാരിച്ചു. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. വളരെ സന്തോഷം തോന്നുന്നു. അവസരം തന്നതിന് രഞ്ജിത്ത് സാറിന് നന്ദി.

ഇനിയൻ എന്നാണ് സിനിമയിലെ എൻ്റെ കഥാപാത്രത്തിൻ്റെ പേര്. എൻ്റെ റിയൽ ലൈഫ് ക്യാരക്ടർ പോലെയാണ് ഈ കഥാപാത്രം. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. സിനിമ കണ്ടു കഴിയുമ്പോൾ എന്റെ കഥാപാത്രത്തെ ഒരുപാട് ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്ത 'നക്ഷത്തിരം നകർകിരത്’ ആഗസ്റ്റ് 31നാണ് റിലീസ് ചെയ്യുന്നത്. പ്രണയവും ഒരു രാഷ്ട്രീയമാണ് എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രമെത്തുന്നത്. ദുഷാര വിജയനാണ് നായിക. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ഹരികൃഷ്ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

'സർപട്ട പരമ്പരൈ ' എന്ന സിനിമക്ക് ശേഷം പാ.രഞ്‍ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണിത് . പാ.രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും സംയുക്തമായിട്ടാണ് ‘നക്ഷത്തിരം നകർകിരത്’ നിർമ്മിച്ചചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in