അവാര്‍ഡ് വാങ്ങുമ്പോള്‍ മമ്മൂക്ക വേദിയിലുണ്ടാകണമെന്ന് ആഗ്രഹം; വേദിയില്‍ നടന്‍ ജോജുവിന് മമ്മൂട്ടിയുടെ സര്‍പ്രൈസ്

അവാര്‍ഡ് വാങ്ങുമ്പോള്‍ മമ്മൂക്ക വേദിയിലുണ്ടാകണമെന്ന് ആഗ്രഹം; വേദിയില്‍ നടന്‍ ജോജുവിന് മമ്മൂട്ടിയുടെ സര്‍പ്രൈസ്

മമ്മൂട്ടിയോടൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചതില്‍ വികാരഭരിതനായി നടന്‍ ജോജു ജോര്‍ജ്ജ്. ആനന്ദ് ടിവിയുടെ മികച്ച വെര്‍സറ്റേയില്‍ ആക്ടറിനുള്ള അവാര്‍ഡ് വാങ്ങാനെത്തിയതായിരുന്നു വേദിയില്‍ നടന്‍ ജോജു ജോര്‍ജ്ജ്. ടൊവിനോ തോമസില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു കൊണ്ടു ജോജു നടത്തിയ നന്ദി പ്രസംഗത്തില്‍ ഇന്നത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരായി ഞാന്‍ കാണുന്നത് സുരാജ് വെഞ്ഞാറമ്മൂടിനെയും ടൊവിനോയെയുമാണെന്ന് ജോജു ജോര്‍ജ്ജ് പറഞ്ഞു. കുട്ടിക്കാലം മുതല്‍ക്കേയുള്ള നമ്മുടെയൊക്കെ സൂപ്പര്‍ താരമായ മമ്മുക്കയില്‍ നിന്നാണ് അവര്‍ അവാര്‍ഡ് വാങ്ങിയതെന്നും എനിക്കും അവാര്‍ഡ് ലഭിക്കുമ്പോള്‍ അദ്ദേഹം ഇവിടെയുണ്ടാകണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ജോജു പറയുന്നു. മമ്മൂട്ടിയെക്കുറിച്ച് ജോജു സംസാരിച്ചു കൊണ്ടിരിക്കവേ തന്നെയാണ് മമ്മൂട്ടി അപ്രതീക്ഷിതമായി വേദിയിലെത്തി ജോജുവിന് സര്‍പ്രൈസ് നല്‍കിയത്. വേദിയില്‍ മമ്മൂട്ടിയെ കണ്ട് മിണ്ടാനാകാതെ നിന്ന ജോജുവിനോട് ജോജുവിനെന്താ ഇത്ര നാണം എന്ന് ചിരിയോടെ ചോദിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം.

ജോജു ജോര്‍ജ്ജ് പറഞ്ഞത്

''ഇന്നത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരായി എനിക്ക് തോന്നിയത് സുരാജ് വെഞ്ഞാറമ്മൂടിനെയും ടൊവിനോയെയുമാണ്.കുട്ടിക്കാലം മുതലുള്ള നമ്മുടെയൊക്കെ സൂപ്പര്‍താരമായ ഇക്കയുടെ കയ്യില്‍ നിന്നാണ് ഇവര്‍ അവാര്‍ഡ് വാങ്ങിയത്. എനിക്കും ഒരാഗ്രഹമായിരുന്നു, അദ്ദേഹം ഇവിടെ ഉണ്ടാകണം എന്നുള്ളത്.അതിനൊരുപാട് കാരണങ്ങളുണ്ട്. ഞാന്‍ ആദ്യമായി ഡയലോഗ് പറയുന്നത് 1999ലാണ്, അത് മമ്മൂക്കയുടെ പടമായിരുന്നു. അത് കഴിഞ്ഞ്, 'നീ അഭിനയിച്ചാല്‍ ശരിയാകില്ലെന്നും നീ ഗതിപിടിക്കില്ലെന്നും പറഞ്ഞിട്ട് പോയി, 2010 ല്‍ 'നീ കുഴപ്പമില്ലടാ' എന്നു പറഞ്ഞത് ബെസ്റ്റ് ആക്ടറില്‍ അതും മമ്മൂക്കയോടൊപ്പമായിരുന്നു. അതിനുശേഷം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമ. എന്റെ ജീവിതത്തില്‍ അതുവരെ ലഭിച്ച വലിയ വേഷങ്ങളിലൊന്നായിരുന്നു അത്. 2013ലാണ് ആ പടം റിലീസ് ചെയ്തത്. അതുകഴിഞ്ഞ് ഒരു വര്‍ഷം എനിക്കു സിനിമയേ കിട്ടിയില്ല. ചെറിയ വേഷങ്ങളില്‍ ഇവനെ വിളിക്കണ്ട, ഇവന്‍ വലിയ വേഷം ചെയ്തുവെന്നു പറഞ്ഞു അങ്ങനെ ഒരു വര്‍ഷത്തെ ഗ്യാപ്പിനുശേഷം എനിക്കൊരു സിനിമ കിട്ടി. ആ ലോട്ടറിയടിച്ച പടമായിരുന്നു 'രാജാധിരാജ'.ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ ചെന്നു. പൊള്ളാച്ചിയില്‍ ഒരു വീട്ടില്‍ ഷൂട്ട് നടക്കുന്ന സമയത്ത്, ആദ്യത്തെ ദിവസത്തെ പൂജ നടക്കുകയാണ്. പൂജയ്ക്ക് തിരി കത്തിക്കാന്‍ നേരത്ത് ഞാനിങ്ങനെ മാറി നില്‍ക്കുകയായിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, 'അവനെ വിളിക്ക്'. എന്നിട്ട് എന്നെക്കൊണ്ട് ആ തിരി കത്തിച്ചു. ഞാനിങ്ങനെ മുഖം കുനിച്ചുപിടിച്ചുപോയാണ് ആ തിരി കത്തിച്ചത്. കാരണം ആ സമയത്ത് ഞാന്‍ കരയുകയായിരുന്നു. അതിനു ശേഷം ആ സിനിമയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെപ്പറ്റി പറയുന്നത് എന്റെ കൂടെ വന്ന ഒരാള്‍ കേട്ടു. ''ഇവനെയൊക്കെ വച്ച് ഇത്ര വലിയൊരു വേഷം അഭിനയിപ്പിക്കാമോ? ഇവന്‍ ഇപ്പോള്‍ അഭിനയിക്കും, അഭിനയം ശരിയായില്ലെങ്കില്‍ അപ്പോള്‍ തന്നെ പറഞ്ഞുവിടുമെന്നു'' പറഞ്ഞു. ഇത് എന്റെ കൂട്ടുകാരന്‍ വന്ന് എന്നോടു പറഞ്ഞു. 'എടാ നീ ഇന്ന് അഭിനയിച്ച് ശരിയായില്ലെങ്കില്‍ നിന്നെ പറഞ്ഞുവിടും. അതുകൊണ്ട് നന്നായി ചെയ്യണമെന്ന്.'ഇതുകേട്ട് എന്റെ കിളിപോയി. ഇവിടെ നിന്ന് ഇന്ന് എന്നെ പറഞ്ഞുവിട്ടുകഴിഞ്ഞാല്‍ ആ നാണക്കേട് ജീവിതത്തില്‍ എല്ലാകാലത്തും ഉണ്ടാകും എന്നതാണ് എന്റെ പ്രശ്‌നം. അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയും. അങ്ങനെ ഷൂട്ടിങ് തുടങ്ങി. ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെ. നാല് തവണ ഡയലോഗ് തെറ്റി.ണി പാളിയെന്ന് തന്നെ വിചാരിച്ചു. ഞ?ാന്‍ ചുറ്റും നോക്കുന്നു, ഇവരൊക്കെ നിന്ന് 'ഇവനെ കൊണ്ടൊക്കെ ഇത് വല്ലതും നടക്കുമോ' എന്നൊക്കെയാണ് പറയുന്നത്. ആ സമയത്ത് മമ്മൂക്ക എന്റെ തോളില്‍ കൈവച്ചു. എന്നിട്ട് എന്നെ കുറച്ച് മാറ്റി വിളിച്ചുകൊണ്ടുപോയി പറഞ്ഞു, 'നീ ആ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞേടാ, നിനക്കെന്താ ഇത്രപേടി' എന്റെ അടുത്ത് മമ്മൂക്കയാണ് നില്‍ക്കുന്നത്. എനിക്ക് പറയാന്‍ പറ്റിയില്ല. ഇതുപോലെ വലിച്ച് പറയാന്‍ പറഞ്ഞ് എനിക്ക് അത് എങ്ങനെയെന്ന് കാണിച്ചുതന്നു. ഞാന്‍ ആ ഡയലോഗ് പറഞ്ഞു. ആ ഇത്രയേ ഒള്ളൂവെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഷൂട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മമ്മൂക്ക ഇത് ഓര്‍ക്കുന്നുണ്ടാകില്ല. എന്നെപ്പോലെ ഒരുപാട് പേര്‍ ഉണ്ടാകും. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിരുന്നു അത്. ഇന്നേവരെ എനിക്ക് ഇങ്ങനെയൊരു സ്റ്റേജ് പങ്കിടാന്‍ അവസരം ലഭിച്ചിട്ടില്ല. ഇത് വലിയൊരു ദിവസമാണ്.''

വേദിയില്‍ ടൊവിനോ തോമസിനരികില്‍ നിന്ന് ജോജുവിന്റെ പ്രസംഗം മുഴുവന്‍ കേട്ടു നിന്ന മമ്മൂട്ടി അന്നത്തെ ഷൂട്ട് കഴിഞ്ഞ് സെറ്റില്‍ നടന്ന സംഭത്തെക്കുറിച്ച് ഓര്‍ത്തെടുത്തു. ''എനിക്ക് മീന്‍ ഇഷ്ടമാണെന്നുള്ളത് ജോജുവിന് അറിയാം. ഈ സീന്‍ എടുത്തതിന്റെ പിറ്റേദിവസം പോയി ഒരു ലോറി മീന്‍ ആണ് എനിക്കുവേണ്ടി ജോജു കൊണ്ടുവന്നത്. അതും ജീവനുള്ള നല്ല പെടയ്ക്കുന്ന മീന്‍. ഓരോ ചെമ്പ് നിറയെ മീന്‍.ഓരോ ദിവസവും ഓരോ മീന്‍ പൊരിച്ചു തിന്നാമെന്നായിരുന്നു ജോജു പറഞ്ഞത്.''മമ്മൂട്ടി ചിരിയോടെ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in