മദ്യപിച്ചതല്ല പെയിന്‍കില്ലറിന്‍റെ സെഡേഷന്‍, ആശുപത്രിയില്‍ നിന്ന് നേരെ പ്രമോഷന്: ഷൈന്‍ ടോമിന്റെ അഭിമുഖങ്ങള്‍ക്ക് വ്യക്തത നല്‍കി സഹോദരന്‍

മദ്യപിച്ചതല്ല പെയിന്‍കില്ലറിന്‍റെ സെഡേഷന്‍, ആശുപത്രിയില്‍ നിന്ന് നേരെ പ്രമോഷന്: ഷൈന്‍ ടോമിന്റെ അഭിമുഖങ്ങള്‍ക്ക് വ്യക്തത നല്‍കി സഹോദരന്‍

നടന്‍ ഷൈന്‍ ടോം ചാക്കോ അടുത്തിടെ വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി നല്‍കിയ അഭിമുഖങ്ങള്‍ വലിയ രീതിയില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. മദ്യപിച്ചാണ് ഷൈന്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത് എന്ന രീതിയില്‍ നിരവധി ട്രോളുകളും വന്നിരുന്നു. എന്നാല്‍ ഷൈനിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് പെയിന്‍കില്ലര്‍ കഴിച്ചതിന്റെ സെഡേഷന്‍ കാരണമാണ് അഭിമുഖത്തില്‍ ചെറിയ പ്രശ്‌നം സംഭവിച്ചതെന്ന് സഹോദരന്‍ ജോ ജോണ്‍ ചാക്കോ ദ ക്യുവിനോട് പറഞ്ഞു.

തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാല്‍ മുട്ടിലെ ലിഗമെന്റിന് പരിക്ക് പറ്റുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലില്‍ എത്തി ഉടന്‍ തന്നെ വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നു എന്നാണ് ജോ പറഞ്ഞത്.

സംഭവത്തിന്റെ സത്യാവസ്ത മനസിലാക്കാതെ തെറ്റായ രീതിയില്‍ ഒരു വ്യക്തിയുടെ ശാരീരിക ബുദ്ധിമുട്ടിനെ കുറിച്ച് കമന്റുകളും ട്രോളുകളും ചെയ്യുന്നത് ശരിയല്ല. കുടുംബം എന്ന നിലയില്‍ വലിയ വിഷമം അനുഭവപ്പെട്ടുവെന്നും ജോ വ്യക്തമാക്കി.

ജോ ജോണ്‍ ചാക്കോ പറഞ്ഞത്

തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് പരിക്ക് പറ്റുന്നത്. ഒരു ഫൈറ്റ് സീനില്‍ ഒരാളെ എടുത്ത് പൊക്കുന്നതിനിടയില്‍ കാല് ട്വിസ്റ്റാവുകയായിരുന്നു. അങ്ങനെ ഇടത് കാല്‍ മുട്ടിന്റെ ലിഗമെന്റിന് പരിക്ക് പറ്റി. വളരെ അധികം വേദനയുണ്ടാവുന്ന ഒരു ആക്‌സിഡന്റാണ് അത്. പിന്നീട് ഷൂട്ട് നിര്‍ത്തി ആശുപത്രിയില്‍ പോവുകയായിരുന്നു. പരിക്ക് മാറുന്നതിന് മുട്ട് മടക്കാന്‍ പാടില്ല. അതിനായി ഡോക്ടര്‍ കാലില്‍ ഒരു ബാന്റേജ് ഇട്ട് കൊടുക്കുകയായിരുന്നു. ലിഗമെന്റ് ശരിയാവുന്നതിന് കാല്‍ അനക്കരുത് എന്നാണ് പറഞ്ഞത്. അതിന് ശേഷം പെയിന്‍കില്ലര്‍ എടുത്ത് ഹോട്ടലിലേക്ക് തിരിച്ച് വരുകയായിരുന്നു.

ഹോട്ടലില്‍ തിരിച്ച് എത്തിയതിന് ശേഷം വെയില്‍ എന്ന സിനിമയുടെ പ്രമോഷന്‍സ് ഉണ്ടായിരുന്നു. ഷെയിന്‍ നിഗം ഇല്ലാത്ത സാഹചര്യത്തില്‍ ചേട്ടന്‍ എന്തായാലും പോയേ പറ്റു. പരിക്ക് പറ്റി ആശുപത്രിയില്‍ നിന്ന് വന്ന ഉടനെയാണ് ചേട്ടന്‍ അഭിമുഖത്തിന് പോകുന്നത്. കിടക്കുമ്പോള്‍ പോലും ചേട്ടന് വല്ലാത്ത വേദനയായിരുന്നു. ആ സാഹചര്യത്തിലാണ് പോയി അഭിമുഖം കൊടുക്കുന്നത്.

ആരെ കുറിച്ചാണെങ്കിലും തെറ്റായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന്റേതായ വിഷമം ഉണ്ടാകും. പ്രത്യേകിച്ച് ഫാമിലി എന്ന നിലയില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല വിഷമം ഉണ്ട്. ഒരു വ്യക്തിയുടെ ശാരീരികമായ പ്രശ്‌നത്തെ കുറിച്ച് തെറ്റായ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അത് ശരിയായ കാര്യമല്ല. ഒരാള്‍ക്ക് അപകടം പറ്റിയിരിക്കുന്ന സമയത്ത് ആര്‍ക്കും പറയാന്‍ സാധിക്കില്ല ഓരോരുത്തരുടെ രീതികള്‍ എന്തായിരിക്കുമെന്ന്. എത്ര വേദന സഹിക്കുന്നു എന്നതും ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഓരോ വ്യക്തിക്കും വേദന സഹിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ആ പരിമിതിക്ക് ഉള്ളില്‍ നിന്ന് ഒരു വ്യക്തി അഭിമുഖം കൊടുക്കുന്ന സമയത്ത് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. പെയിന്‍കില്ലറിന്റെ സെഡേഷനും ഉണ്ടായിരുന്നു.

ഏകദേശം 15ന് മുകളില്‍ അഭിമുഖങ്ങളും ഉണ്ടായിരുന്നു. രാവിലെ ഷൂട്ട് തുടങ്ങി വൈകുന്നേരം വരെ ജോലി ചെയ്തതിന് ശേഷണമാണ് ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയില്‍ നിന്ന് നേരെ അഭിമുഖത്തിനായി പോവുകയായിരുന്നു.

ഷൈനിന് പിന്തുണയുമായി തിരക്കഥാകൃത്ത് മുനീര്‍ മുഹമ്മദുണ്ണിയും രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷൈനിനെ ട്രോളുന്നവര്‍ക്ക് സംഭവത്തില്‍ വ്യക്ത കൊടുക്കുകയാണ് മുനീര്‍ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in