'ജയ അമിതാഭ് ബച്ചൻ അല്ല, ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയാകും, സ്ത്രീകൾക്ക് ഐഡൻ്റിറ്റി ഇല്ലേ?'; രാജ്യസഭയിൽ അസ്വസ്ഥയായി ജയ ബച്ചൻ

'ജയ അമിതാഭ് ബച്ചൻ അല്ല, ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയാകും, സ്ത്രീകൾക്ക് ഐഡൻ്റിറ്റി ഇല്ലേ?'; രാജ്യസഭയിൽ അസ്വസ്ഥയായി ജയ ബച്ചൻ
Published on

പാർലമെൻ്റിൽ തൻ്റെ ഭർത്താവിൻ്റെ പേര് വിളിച്ച് അഭിസംബോധന ചെയ്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് നടിയും സമാജ്‌വാദി പാര്‍ട്ടി എം.പിയുമായ ജയ ബച്ചന്‍. രാജ്യസഭയിൽ ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ് ആണ് ജയ ബച്ചനെ ജയ അമിതാഭ് ബച്ചൻ എന്ന് അഭിസംബോധന ചെയ്തത്. എന്നാൽ ഇത് ജയ ബച്ചനെ അസ്വസ്ഥപ്പെടുത്തുകയും ഉടൻ തന്നെ ജയ ബച്ചൻ തന്നെ ഈ രീതിയിൽ അഭിസംബോധന ചെയ്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ജയ ബച്ചൻ എന്ന് മാത്രം വിളിച്ചാൽ മതിയാകും എന്നാണ് ജയ ബച്ചൻ ഇതിനോട് പ്രതികരിച്ചത്. സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംസാരിക്കുകയായിരുന്നു ജയ ബച്ചൻ.

സ്ത്രീകൾ അവരുടെ ഭർത്താവിൻ്റെ പേരിൽ അറിയപ്പെടണം എന്ന ചില പുതിയ രീതികൾ ഉയർന്നുവന്നിട്ടുണ്ട്. സ്ത്രീകൾക്ക് ഐഡൻ്റിറ്റി ഇല്ലെന്ന മട്ടിൽ; അവർക്ക് നേട്ടങ്ങളില്ല, സ്വന്തം സ്വത്വമില്ല. ഇത് ഇപ്പോൾ പുതുതായി ഉയർന്നു വന്ന ഒരു കാര്യമാണ്. ജയ ബച്ചൻ പറഞ്ഞു. രാജ്യസഭയിൽ ജയ ബച്ചൻ നടത്തിയ ഈ പ്രതികരണം സോഷ്യൽ മീഡിയിൽ വലിയ തരത്തിലുള്ള ശ്രദ്ധനേടിയിട്ടുണ്ട്. ഔദ്യോഗിക രേഖകളിലെ മുഴുവൻ പേര് ജയ അമിതാഭ് ബച്ചൻ എന്നാണ് എഴുതിയിരിക്കുന്നത് എന്നും അതിനാലാണ് അങ്ങനെ അഭിസംബോധന ചെയ്തത് എന്നും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ് അപ്പോൾ തന്നെ ജയ ബച്ചന് മറുപടി നൽകുന്നുണ്ട്.

എന്നാൽ രാജ്യ സഭയിലെ ജയ ബച്ചന്റെ ഈ വെെറലായ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ചിലർ ജയ ബച്ചനെ പിന്തുണച്ചും മറ്റ് ചിലർ വിമർശിച്ചും രം​ഗത്ത് എത്തി. ഔദ്യോഗിക രേഖകളിലെ ജയയുടെ മുഴുവൻ പേര് ജയ അമിതാഭ് ബച്ചൻ എന്നാണ് എന്ന് സോഷ്യൽ മീഡിയിയിൽ പലരും ചൂണ്ടിക്കാണിച്ചു.

ജയ ബാധുരി എന്ന പേരില്‍ സിനിമയിലെത്തിയ നടി 1973 ൽ അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ബച്ചന്‍ എന്ന പേര് സ്വീകരിച്ചത്. 2004 മുതൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിക്കുന്ന സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാ എംപിയാണ് ജയ. നിലവിൽ അഞ്ചാം തവണയാണ് ജയ ബച്ചൻ രാജ്യസഭയിൽ എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in