'ബീമാപള്ളി മാത്രമല്ല മാറാട് കൂട്ടക്കൊലയും മാലിക്കിനെ സ്വാധീനിച്ചിട്ടുണ്ട്'; മഹേഷ് നാരായണന്‍

'ബീമാപള്ളി മാത്രമല്ല മാറാട് കൂട്ടക്കൊലയും മാലിക്കിനെ സ്വാധീനിച്ചിട്ടുണ്ട്'; മഹേഷ് നാരായണന്‍

ബീമാപള്ളി വെടിവെപ്പ് മാത്രമല്ല മാറാട് കൂട്ടക്കൊലയും മാലിക്ക് എന്ന സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകനും ചിത്രസംയോജകനുമായ മഹേഷ് നാരായണന്‍. കേരളത്തിന്റെ തീരദേശ മേഖലകളില്‍ നടന്ന പല വര്‍ഗീയ കലാപാങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മാലിക്ക് എഴുതിയത്. എന്നാല്‍ ചിത്രത്തിലൂടെ ചരിത്രം പറയാന്‍ ശ്രമിച്ചിട്ടില്ല. മാലിക്കിന്റെ കഥ സാങ്കല്‍പികമാണെന്നും മഹേഷ് നാരായണന്‍.

ഫസ്റ്റ്‌പോസ്റ്റ് വെബ് സൈറ്റില്‍ നിരൂപക അന്ന എംഎം വെട്ടിക്കാട് നടത്തിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്റെ പ്രതികരണം.

മഹേഷ് നാരായണന്റെ വാക്കുകള്‍:

'ഞാന്‍ പല സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മാലിക്ക് എഴുതിയത്. അത് ബീമാപള്ളി മാത്രമല്ല മാറാട് കൂട്ടക്കൊലയും കേരളത്തിന്റെ തീരദേശ മേഖലകളില്‍ നടന്ന പല വര്‍ഗീയ കലാപങ്ങളും മാലിക്ക് എന്ന സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. തൂത്തുക്കുടി കൂട്ടക്കൊലയും അതില്‍ ഉള്‍പ്പെടുന്നു. ഞാന്‍ സിനിമയില്‍ കാണിച്ച ഭൂപ്രദേശങ്ങള്‍ കാരണമാവാം റമദാപള്ളിയും ഇടവത്തുറയും പ്രേക്ഷകര്‍ക്ക് ബീമാപള്ളിയും ചെറിയതുറയുമായി തോന്നിയത്.

പക്ഷെ ഞാന്‍ മാലിക്കിലൂടെ പറഞ്ഞത് ചരിത്രമല്ല. മാലിക്ക് സാങ്കല്‍പ്പിക കഥയാണ്. ഒരുപാട് പേര്‍ ഞാന്‍ ചരിത്രത്തെ മാറ്റിയെഴുതി സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളൊന്നും തന്നെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യമില്ലാത്തവരാണ്. അങ്ങനെ വരുമ്പോള്‍ ഞാന്‍ എങ്ങനെ ചരിത്രം തിരുത്തും. മാലിക്ക് പല സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു സിനിമ മാത്രമാണ്.'

Related Stories

No stories found.
logo
The Cue
www.thecue.in