പെണ്‍കുട്ടി മകളെ പോലെ, ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്; മാപ്പ് ചോദിച്ച് ഇന്ദ്രന്‍സ്

പെണ്‍കുട്ടി മകളെ പോലെ, ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്; മാപ്പ് ചോദിച്ച് ഇന്ദ്രന്‍സ്
Published on

ഡബ്ല്യു.സി.സി ഇല്ലായിരുന്നെങ്കില്‍ നടിക്ക് കൂടുതല്‍ പിന്തുണ കിട്ടിയേനെ എന്ന പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടന്‍ ഇന്ദ്രന്‍സ്. ഇന്നലെയാണ് ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസില്‍ വന്ന അഭിമുഖത്തില്‍ ഇന്ദ്രന്‍സ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ കുറിച്ചും ഡബ്ല്യു.സി.സിയെ കുറിച്ചും വിവാദപരമായ പരാമര്‍ശനം നടത്തിയത്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ദ്രന്‍സ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാപ്പ് പറഞ്ഞത്.

ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.

പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

എല്ലാവരോടും സ്‌നേഹം, ഇന്ദ്രന്‍സ്

Related Stories

No stories found.
logo
The Cue
www.thecue.in