'ആന്റണി പെരുമ്പാവൂരിനും ദിലീപിനും പോകണമെങ്കില്‍ പോകാം'; ഫിയോക്ക് പിളരില്ലെന്ന് വിജയകുമാര്‍

'ആന്റണി പെരുമ്പാവൂരിനും ദിലീപിനും പോകണമെങ്കില്‍ പോകാം'; ഫിയോക്ക് പിളരില്ലെന്ന് വിജയകുമാര്‍

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ദിലീപിനും സംഘടനയില്‍ നിന്ന് പുറത്തുപോകണമെങ്കില്‍ പോകാമെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. വളരെ ശക്തമായ അടിത്തറയുള്ള സംഘടനായണ് ഫിയേക്ക്. അതൊരിക്കലും പിളരുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും വിജയകുമാര്‍ പറയുന്നു. മരക്കാര്‍ എന്ന സിനിമ ആന്റണി പെരുമ്പാവൂര്‍ അദ്ദേഹത്തിന്റെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ സംഘടനുടെ അംഗമെന്ന നിലയില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഫിയോക്ക് സംഘടന തീരുമാനിക്കുമെന്നും വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

വിജയകുമാര്‍ പറഞ്ഞത്:

'ഫിയോക്കിനെ കുറിച്ച് അറിയാത്തവരാണ് സംഘടന പിളരുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ കലക്കവെള്ളത്തില്‍ പൊങ്ങിവരുന്ന മീനിനെ പിടിക്കാമെന്ന് ആരും വ്യാമോഹപ്പെടേണ്ട. കാരണം ഫിയോക്ക് എന്ന സംഘടനക്ക് ശക്തമായ അടിത്തറയുണ്ട്. സംഘടനയില്‍ നിന്ന് ആന്റണി പെരുമ്പാവൂരിനോ, ദിലീപിനോ ആര്‍ക്ക് വേണമെങ്കിലും പുറത്തുപോകാം. പക്ഷെ ശക്തമായൊരു അടിത്തറയും യൂത്ത് വിങ്ങും നിലനില്‍ക്കുന്ന ഒരു സംഘടനയാണിത്. അത് കലങ്ങുമെന്ന് ആരും വ്യാമോഹിക്കണ്ട.

പിന്നെ എന്നെ സംബന്ധിച്ച് ഞാന്‍ ഈ സംഘടനയുടെ ആജീവനാന്ത പ്രസിഡന്റായി ഇരിക്കാമെന്ന ഒരു മോഹവും എനിക്കില്ല. അങ്ങനെയൊരു ആഗ്രഹമുണ്ടങ്കിലല്ലെ നമുക്ക് വ്യാകുലപ്പെടേണ്ട കാര്യമുള്ളു. ഏത് സംഘടനയുടെ ഭാഗമാണെങ്കിലും എന്ത് പ്രശ്‌നം വന്നാലും ഞാന്‍ അവസാനം വരെ സംഘടനയില്‍ നിലനില്‍ക്കും. ഞാന്‍ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം എന്റെ സംഘടനയിലെ അംഗങ്ങളെ സംരക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. അത് കഴിഞ്ഞാല്‍ അടുത്തയാളെ ജോലി ഏല്‍പ്പിക്കും. അത്രയെ ഉള്ളു എന്റെ പ്രശ്‌നം. അത് ആരും സ്വീകരിക്കുന്നില്ലെങ്കില്‍ എനിക്ക് വേണ്ടി സംഘടനയെ ഞാന്‍ ഒരിക്കലും ബലികൊടുക്കില്ല. അങ്ങനെ വന്നാല്‍ ഞാന്‍ മാറി മറ്റൊരാളെ പ്രസിഡന്റാക്കും. അല്ലാതെ ഞാനില്ലാതെ ഫിയോക്കില്ലെന്ന ചിന്ത ഒരിക്കലും എന്റെ മനസിലില്ല.

പിന്നെ ദിലീപിനും ആന്റണിക്കുമെല്ലാം അവരവരുടെ തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആന്റണി നിലവില്‍ സംഘടനയുടെ അംഗമാണ്. അദ്ദേഹത്തിന്റെ തിയേറ്ററില്‍ മരക്കാര്‍ കളിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് സംഘടന തീരുമാനിക്കും. അത് സംഘടനപരമായ തീരുമാനമാണ്. അങ്ങനെ ഒന്നോ രണ്ടോ ആളുകള്‍ പോകുന്നത് കൊണ്ട് തകരുന്നതല്ല ഫിയോക്ക് എന്ന സംഘടന. പിന്നെ സിനിമ മേഖലയിലെ ഏത് സംഘടനയായലും സംഘടന പറയുന്ന കാര്യങ്ങള്‍ ഒരു വ്യക്തി അനുസരിക്കാതിരുന്നാല്‍ പിന്നെ സംഘടനയില്‍ തുടരാന്‍ കഴിയില്ല. എന്ന് കരുതി അവര്‍ക്കെതിരെ ഉപരോധമൊന്നും ഞങ്ങള്‍ ആലോചിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. കാരണം ഒരു സംഘടനയില്‍ ആളുകളെ നിലനിര്‍ത്തേണ്ടത് അവരെ ഭീഷണിപ്പെടുത്തിയോ ബുദ്ധിമുട്ടിച്ചോ അല്ല.'

Related Stories

No stories found.
logo
The Cue
www.thecue.in