ടൊവിനോ തോമസ് നായകനായ ഐഡന്‍റിറ്റി എന്ന സിനിമയെ സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി ചിത്രത്തിന്‍റെ നിർമാതാവ് രാജു മല്ല്യത്ത്. ഹെലികോപ്റ്ററില്‍ പറന്ന് പ്രമോഷന്‍ നടത്തിയത് ഐഡന്‍റിറ്റി എന്ന ചിത്രത്തിന്റെ ബഡ്ജറ്റ് കൂട്ടി എന്നും നായകനായ ടൊവിനോ സിനിമയിൽ അമിത പ്രതിഫലം വാങ്ങിയെന്നും ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ സംവിധായകന്‍ വിനു കിരിയത്ത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഐഡന്‍റിറ്റി നിർമാതാവ് ടൊവിനോയെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഹെലികോപ്റ്ററിൽ എത്തി പ്രമോഷൻ നടത്തണമെന്ന് ടൊവിനോ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഒരു ചെറിയ തുക മാത്രം അഡ്വാൻസ് വാങ്ങിയാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ എത്തിയത് എന്നും രാജു മല്ല്യത്ത് പറഞ്ഞു. ചിത്രം വിജയിക്കാതെ വന്നപ്പോൾ തന്റെ കൂടെ നിന്ന് അടുത്തൊരു സിനിമ ചെയ്യാമെന്ന് അദ്ദേഹം തനിക്ക് വാക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് വരുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും രാഗം മൂവീസിന്‍റെ ഉടമ രാജു മല്ല്യത്ത് പറഞ്ഞു.
നിർമാതാവ് രാജു മല്ല്യത്തിന്റെ വിശദീകരണം:
കഴിഞ്ഞ 45 വർഷമായി മലയാള സിനിമാ രംഗത്ത് ഏകദേശം 22 ചിത്രങ്ങളില്‍ നിർമ്മാതാവായും സഹനിർമ്മാതാവായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. അവയിൽ പലതിലും ലാഭവും നഷ്ടവുമുണ്ടായിട്ടുള്ളതാണ്. ഏകദേശം 20 പതിറ്റാണ്ടിനു മുമ്പുള്ള കഥകളോ നിർമ്മാണ രീതികളോ സാങ്കേതിക വിദ്യകളോ പരസ്യ പ്രചാരണ രീതികളോ അല്ല ഇന്നുള്ളത്.
വിഷയം എന്തെന്നുവച്ചാല്‍ ഒരു ചാനല്‍ ചർച്ചയിൽ ഞാൻ നിർമ്മിച്ച ഐഡന്‍റിറ്റി എന്ന സിനിമയിലെ പ്രൊമോഷന് അവലംബിച്ച ഹെലികോപ്‌ടർ യാത്രയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. അതിൽ ശ്രീ.വിനു കിരിയത്തിന്‍റെ പരാമർശത്തിന്‍റെ സത്യാവസ്ഥ എന്തെന്നു വച്ചാൽ ഒരിക്കലും ടൊവിനോ എന്ന നടൻ ഇങ്ങനെയൊരു പരസ്യപ്രചരണം ഐഡന്‍റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മുകളിൽ പറഞ്ഞ എന്‍റെ സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് അധികരിച്ച് എങ്ങനെ റിലീസ് ചെയ്യും പ്രതിസന്ധി ഘട്ടത്തിൽ നിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം തന്നതും ടൊവിനോയാണ്.
സിജെ റോയിയെ ഐഡന്‍റിറ്റിയുടെ നിർമ്മാണ പങ്കാളിയാക്കി ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്ന ആളാണ് ടൊവിനോ. റോയി സിജെയുടെ ആശയത്തിൽ ഉദിച്ചതും ന്യൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. പ്രചരണത്തിന്‍റെ മുഴുവൻ ചെലവും തുകയും സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റിൽ ഉൾപ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കി.
2018 കാലയളവു മുതൽ ടൊവിനോയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഐഡന്‍റിറ്റിയില്‍ ഒരു ചെറിയ തുക മാത്രം പ്രതി ഫലത്തിന്‍റെ അഡ്വാൻസായി കൈപ്പറ്റിക്കൊണ്ട് ചിത്രം റിലീസ് ചെയ്‌തിട്ട് ബാക്കി തുക തന്നാൽ മതി എന്നു പറഞ്ഞ് ഒന്നരവർഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടൊവിനോ.
ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാൻ ടൊവിനോ തയ്യാറായിട്ടുണ്ട്. മാത്രമല്ല മുൻപറഞ്ഞ ചിത്രത്തിന്‍റെ പ്രതിഫല തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നൽകാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരമായി എന്‍റെ കൂടെ നിന്ന് ഉടൻതന്നെ ഒരു ചിത്രം ചെയ്തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്‌കത കാണിച്ച നടനാണ് ടൊവിനോ.
കൂടാതെ ചിത്രം പൂർത്തിയായതിനുശേഷം കരാർ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിൻമാറിയപ്പോൾ ധൈര്യപൂർവ്വം മുൻപോട്ട് വന്ന് ശ്രീ ഗോകുലം മൂവീസിന്‍റെ ഡ്രീം ബിഗ് വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടു വന്ന് ഈ ചിത്രത്തിന്‍റെ വിതരണഘട്ടത്തിലും സഹായിച്ചത് മറ്റാരുമല്ല ടൊവിനോ എന്ന നടൻ തന്നെയാണ്.
മുകളിൽ പറഞ്ഞ ചിത്രത്തിന്‍റെ റിലീസിംഗ് സമയത്തൊക്കെ ടൊവിനോ കാണിച്ച സന്മനസിന് നന്ദി പ്രകാശിപ്പിച്ചപ്പോഴൊക്കെ ഇതു നമ്മുടെ സിനിമയല്ലേ ചേട്ടാ, എന്ന് പറഞ്ഞ് കൂടെ നിന്ന ആളാണ് ടൊവിനോ.
വസ്‌തുനിഷ്‌ടമായി കാര്യങ്ങൾ വ്യക്തമായറിയാതെ ടൊവിനോ എന്ന നടനുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും വരുന്നതിനാൽ നിർമ്മാതാവ് നിലയില്‍ എന്‍റെ അനുഭവങ്ങൾ ഇവിടെ പറയാൻ നിർബന്ധിതനാകുകയാണ്. ചാനലില്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന കാര്യങ്ങൾ വസ്‌തുതാപരമായി തെറ്റുതന്നെയാണ്.