അങ്കമാലി താലൂക്ക് ആശുപത്രിയി അത്യാഹിതവിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണമെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

അങ്കമാലി താലൂക്ക് ആശുപത്രിയി അത്യാഹിതവിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണമെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
Published on

രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണം രോഗികളെ ബുദ്ധിമുട്ടിച്ചെന്ന മാധ്യമവാർത്തയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരിക്കുന്നത്.

ജൂൺ 27ന് വ്യാഴാഴ്ച അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷൂട്ടിന് അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണു നിർദേശം.

ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടില്ലെന്നും ഷൂട്ടിംഗ് സമയത്ത് രോഗികളോടും കൂട്ടിരിപ്പുകാരോടും നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും രോഗികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താലൂക്ക് ആശുപത്രിയിൽ രോഗിക്കൊപ്പമെത്തിയ കൂട്ടിരിപ്പുകാരൻ സോഷ്യൽ മീഡിയയിലൂടെ ലൈവ് ആയി പരാതി ഉയർത്തിയിരുന്നു.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ചിത്രീകരിച്ചതെന്നാണ് അങ്കമാലി താലൂക്ക് ആശുപത്രിയുടെ വാദം. ആരോഗ്യവകുപ്പിന്റെ അനുമതിയോടെയാണ് ഷൂട്ടിങ് ചെയ്‌തതെന്നും ഷൂട്ടിങ് കാരണം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായോ എന്ന് അന്വേഷിക്കണമെന്നും അങ്കമാലി MLA റോജി എം ജോൺ പ്രതികരിച്ചു. അത്യാഹിത വിഭാഗത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടായുണ്ടെന്ന് രോഗികൾ പറഞ്ഞതായും റോജി എം.ജോൺ. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റോജി എം.ജോർജ്ജ്.

logo
The Cue
www.thecue.in