
പഞ്ചാബി ഹൗസിന്റെ കഥ ആദ്യമായി കേട്ടപ്പോൾ തന്നെ സംവിധായകരോട് അത് ഹിറ്റായിരിക്കും എന്ന് താൻ പറഞ്ഞിരുന്നതായി നടൻ ഹരിശ്രീ അശോകൻ. സംവിധായകൻ മെക്കാർട്ടിൻ അത് കേട്ട്, അശോകന്റെ നാവ് പൊന്നാവട്ടെ എന്ന് പറഞ്ഞിരുന്നു. അന്നും ഇന്നും ഏത് കഥാപാത്രം ചെയ്യുമ്പോഴും ഒരു ഭയം മനസിൽ ഉണ്ടാകുമെന്നും അതുകൊണ്ടാണ് താൻ ഇന്നും നിലനിൽക്കുന്നതെന്നും ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഹരിശ്രീ അശോകന്റെ വാക്കുകൾ
ട്രോളുകൾ സജീവമാകുന്ന കാലം മുതലേ രമണൻ വൈറലാണ്. വിദ്യാ ബാലൻ വരെ ആ കഥാപാത്രത്തിന്റെ ഡയലോഗ് എടുത്ത് റീൽ ചെയ്തു. അത്രയും വലിയൊരു ആർട്ടിസ്റ്റ് നമ്മുടെ ശബ്ദത്തിൽ ഇങ്ങനെ ചെയ്യുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. റാഫി മെക്കാർട്ടിൻ പഞ്ചാബി ഹൗസിന്റെ കഥ എന്നോട് പറയുന്നത് ഹൈവേ ഗാർഡനിൽ വച്ചിട്ടാണ്. അത് കേട്ടുകഴിഞ്ഞതും ഞാൻ പറഞ്ഞു, ഇത് ഹിറ്റാണ് എന്ന്. അപ്പൊ മെക്കാർട്ടിനാണ് പറയുന്നത്, നാവ് പൊന്നാവട്ടെ എന്ന്.
അന്നും ഇന്നും ഞാൻ സംവിധായകരോട് ഒരേയൊരു കാര്യം മാത്രമേ പറയാറുള്ളൂ, എന്തെങ്കിലും സജഷൻസ് ഉണ്ടെങ്കിൽ അപ്പൊ പറയണം എന്ന്. സീനിയോരിറ്റി നോക്കാതെ, എന്തെങ്കിലും ഉണ്ടെങ്കിൽ ഉടനെ പറയണം എന്ന് പുതിയ സംവിധായകരോടും പറയാറുണ്ട്. ഇടക്കൊച്ചിയിലെ വീടിന്റെ സെറ്റിൽ, അതായത് പഞ്ചാബി ഹൗസിൽ വച്ചാണ് എന്റെ ആദ്യത്തെ ഷോട്ട് എടുക്കുന്നത്. അന്നും റാഫിയോടും മെക്കാർട്ടിനോടും ഞാൻ പറഞ്ഞിരുന്നു, പിടിച്ചാൽ കിട്ടിയില്ലെങ്കിൽ, ഒന്ന് പറയണേ എന്ന്. ഒരു കഥാപാത്രം ചെയ്യുമ്പോൾ ആ പേടി എന്നും മനസിൽ ഉണ്ട്. അതുകൊണ്ടാണ് അന്തരിച്ച സംവിധായകൻ സിദ്ദീഖ് പറഞ്ഞത്, ആ പേടി ഉള്ളതുകൊണ്ടാണ് അശോകൻ ഇന്നും നിലനിൽക്കുന്നത് എന്ന്.