

'ജെന്റിൽമാൻ' പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 'ജെന്റിൽമാൻ'. മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
1993-ൽ പുറത്തിറങ്ങിയ 'ജെന്റിൽമാൻ' സംവിധായകൻ ശങ്കർ ഒരുക്കിയ ആദ്യ ഫീച്ചർ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷൻ കിംഗ് അർജുൻ നായകനായ ചിത്രത്തിൽ മധുബാലയാണ് നായിക. ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ, സുബാഷ്‌രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സംഗീതം: എ.ആർ. റഹ്മാൻ, കഥ,സംഭാഷണം : ബാലകുമാരൻ, വരികൾ: വൈരമുത്തു, വാലി, ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിൻ, വി.ടി. വിജയൻ, കലാസംവിധാനം: തോട്ടാ തരാണി. ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ടെക്നിക്കൽ സിനിമകളിലൊന്നാക്കി മാറ്റിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകർക്കുന്നു എന്ന സാമൂഹിക വിഷയമാണ് 'ജെന്റിൽമാൻ' കൈകാര്യം ചെയ്യുന്നത്.ആക്ഷൻ, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവയുടെ മികച്ച സമന്വയമായ ചിത്രം ഇന്നും പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ പുതിയ തലമുറയ്ക്കും ആസ്വദിക്കാനാകുന്ന ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ഓസ്കർ ജേതാവായ എ.ആർ. റഹ്മാൻ ആണ്. പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നും ആരാധകർ ഏറ്റുപാടുന്ന ഗാനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
റീ-റിലീസിനായി ചിത്രത്തിന്റെ ദൃശ്യങ്ങൾ പൂർണമായും 4K ഡിജിറ്റൽ റീസ്റ്റോറേഷൻ ചെയ്തിട്ടുണ്ട്. അതോടൊപ്പം Dolby Atmos ശബ്ദ സംവിധാനവും ഉൾപ്പെടുത്തിയതോടെ ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ മികച്ച സിനിമാ അനുഭവം സമ്മാനിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. 33 വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ചിരിക്കുന്ന ഈ ക്ലാസിക് ചിത്രം വീണ്ടും വലിയ സ്ക്രീനിൽ എത്തുമ്പോൾ, പഴയ തലമുറയ്ക്ക് ഓർമ്മകളുടെ വിരുന്നും പുതിയ തലമുറയ്ക്ക് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നിനെ അനുഭവിക്കാനുള്ള അവസരവുമാകും.