'ഹിന്ദു വികാരം വ്രണപ്പെട്ടു ', രാജമൗലി ചിത്രം 'ആർആർആർ' നെതിരെ ബിജെപി നേതാവ്

'ഹിന്ദു വികാരം വ്രണപ്പെട്ടു
', രാജമൗലി ചിത്രം 'ആർആർആർ' നെതിരെ ബിജെപി നേതാവ്
Published on

സംവിധായകൻ രാജമൗലിയുടെ ‘ആർആർആർ’ എന്ന പുതിയ ചിത്രത്തിനെതിരെ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാർ. ചിത്രം ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുന്നു എന്നതാണ് ആരോപണം. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ടീസറിൽ ഭീം മുസ്​ലിം തൊപ്പി അണിഞ്ഞ് വരുന്ന രംഗമാണ് ബിജെപി നേതാവ് ചോദ്യം ചെയ്യുന്നത്. ജൂനിയർ എൻടിആർ ആണ് കോമരം ഭീം ആയി എത്തുന്നത്. ഈ സീൻ ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നാണ് സഞ്ജയ് കുമാറിന്റെ ആവശ്യം.

'കോമരം ഭീം എന്ന ഗോത്രവർഗക്കാരുടെ ദൈവത്തിനെ ആരാണ് തൊപ്പി അണിയിച്ചത്. ഈ സിനിമ ഗോത്രവർഗക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന സമൂഹത്തെ, അവരുടെ പാരമ്പര്യത്തെ വ്രണപ്പെടുത്താൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. ജൂനിയർ എൻ‌ടി‌ആർ, രാംചരൻ അല്ലെങ്കിൽ സിനിമയിലെ മറ്റേതെങ്കിലും അഭിനേതാക്കൾ എന്നിവർക്കെതിരെയല്ല ഞങ്ങൾ സംസാരിക്കുന്നത്. ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു പ്രവണത രാജ്യത്ത് തുടർച്ചയായി കണ്ടുവരുന്നു. അതിനെതിരെയാണ്. നാമെല്ലാവരും ഒന്നിച്ച് നിന്ന് ഈ പ്രവണതയെ എതിർക്കണം.' സിദ്ദിപേട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു പ്രതികരണം.

450 കോടി മുതൽമുടക്കിൽ 'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആർആർആർ'. 'രൗദ്രം രണം രുദിരം' എന്നാണ് പേരിന്റെ പൂർണരൂപം. ചിത്രത്തിൽ അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയർ എൻടിആറും വേഷമിടുന്നു. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിലൂടെ ആദ്യമായി ദക്ഷിണേന്ത്യൻ സിനിമയുടെ ഭാ​ഗമാകുന്നു.

logo
The Cue
www.thecue.in