പ്രതിഷേധങ്ങള്‍ക്ക് വിലക്കുമായി കാന്‍സ് ഫെസ്റ്റിവല്‍ തുടങ്ങി; ഇത്തവണ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍

പ്രതിഷേധങ്ങള്‍ക്ക് വിലക്കുമായി കാന്‍സ് ഫെസ്റ്റിവല്‍ തുടങ്ങി; ഇത്തവണ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍

പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാന്‍സ് ഫിലിം ഫെസ്റ്റിവല്‍. രാജ്യത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്തിനെതിരെ മെയ് 21 ന് ഫ്രഞ്ച് തൊഴിലാളി യൂണിയന്‍ ആയ സിജിടി, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനിരിക്കെയാണ് 76-ാമത് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ പ്രതിഷേധങ്ങള്‍ പൂര്‍ണമായും വിലക്കിയിരിക്കുന്നത്.

2016-ലുണ്ടായ തീവ്രവാദ ആക്രമണത്തിന് ശേഷം കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ അധികൃതര്‍ ക്രൊസോറ്റില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് എതിരെയായിരുന്നു. എന്നാല്‍ ആദ്യമായിട്ടാണ് പൂര്‍ണമായും പ്രതിഷേധങ്ങള്‍ വിലക്കുന്നത്.

സിനിമാ മേഖലയില്‍ സ്ത്രീകളെ പരിഗണിക്കുന്ന രീതിയെ തങ്ങള്‍ തള്ളിപ്പറയുന്നുവെന്നും, ഫെസ്റ്റിവലിന്റെ ഗ്ലിട്ടറി ഇമേജിനെ കളങ്കപ്പെടുത്താതിരിക്കാനാണ് അധികൃതര്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും സിജിടി ഒഫീഷ്യല്‍ സെലീന്‍ പെറ്റൈറ്റ് അഭിപ്രായപ്പെട്ടു. കൂടാതെ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില ചിത്രങ്ങള്‍ക്കെതിരെയും തങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പെറ്റൈറ്റ് പറഞ്ഞു.

ഫെസ്റ്റിവല്‍ ഹെഡ് ക്വാട്ടേഴ്‌സില്‍ നിന്നും, ക്രൊസോറ്റില്‍ നിന്നും ദൂരെയായി ആണെങ്കിലും റാലി സംഘടിപ്പിക്കുക തന്നെ ചെയ്യുമെന്ന് ഫെസ്റ്റിവല്‍ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡില്‍ സിജിടി-യെ പ്രതിനിധീകരിക്കുന്ന ഡെനിസ് ഗ്രാവോയില്‍ വെറൈറ്റി മാഗസിന് കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ശബ്ദമുയര്‍ത്താനും, കേള്‍ക്കപ്പെടാനും വേദി വേണമെന്നും, വാര്‍ത്താ സമ്മേളനം സംഘടിപ്പിക്കണമെന്നും ഗ്രാവോയില്‍ പറയുന്നു.

വിലക്കിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ തന്നെ, മെയ് 21-ന് പത്തു മണിക്ക് ഫെസ്റ്റിവല്‍ വേദിയായ പലൈസില്‍ സിജിടി 'അമോര്‍, മുജെറിസ് വൈ ഫ്‌ലോര്‍സ്' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ബാഗോട്ടായിലുള്ള ഫ്‌ളവര്‍ പ്ലാന്റേഷനിലെ സ്ത്രീ തൊഴിലാളികളുടെ മോശം അവസ്ഥയെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മാര്‍ത്ത റോഡ്രിഗസും, ജോര്‍ജ് സില്‍വയും ചേര്‍ന്നാണ്.

ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം അനുഷ്‌ക ശര്‍മ്മ, അനുരാഗ് കശ്യപ്, മാനുഷി ചില്ലര്‍, വിജയ് വര്‍മ്മ തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. അനുരാഗ് കശ്യപിന്റെ 'കെന്നഡി' മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിംഗില്‍ പ്രദര്‍ശിപ്പിക്കും. ഡയറക്ടേഴ്സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തില്‍ രാഹുല്‍ റോയുടെ 'ആഗ്ര', തെരഞ്ഞെടുക്കപ്പെട്ടു. മണിപ്പൂരി ചലച്ചിത്രകാരന്‍ അരിബം ശ്യാം ശര്‍മ്മയുടെ 1990-ല്‍ ഇറങ്ങിയ ചിത്രം 'ഇഷനൗ' ഈ വര്‍ഷം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ഇന്ത്യന്‍ ചിത്രമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in